ജിഎസ്‌ടി നഷ്‌ടപരിഹാര കുടിശ്ശിക അനുവദിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ ജൂൺ മാസത്തെ ഉൾപ്പെടെ 16,982 കോടി രൂപ ശനിയാഴ്‌ചയോടെ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നഷ്‌ടപരിഹാര ഫണ്ടിൽ ആവശ്യമായ തുക ഇല്ലായിരുന്നുവെന്നും, കേന്ദ്രം സ്വന്തം നിലയ്ക്ക് കണ്ടെത്തിയ പണമാണ് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്നതിനും നിർമ്മല സീതാരാമൻ അറിയിച്ചു.
“ഈ തുക നിലവിലെ നഷ്‌ടപരിഹാര ഫണ്ടിൽ ലഭ്യമല്ലെങ്കിലും, സ്വന്തം വിഭവങ്ങളിൽ നിന്ന് അനുവദിക്കാൻ ഞങ്ങൾ തീരുമാനിച്ചു, ഭാവിയിൽ നഷ്‌ടപരിഹാര സെസ് പിരിവിൽ നിന്ന് ഈ തുക തിരിച്ചുപിടിക്കും” നിർമ്മല സീതാരാമൻ വ്യക്തമാക്കി.
2017ലെ ജിഎസ്‌ടി (സംസ്ഥാനങ്ങൾക്കുള്ള നഷ്‌ടപരിഹാരം) നിയമത്തിൽ വിഭാവനം ചെയ്‌തിട്ടുള്ള 5 വർഷത്തേക്കു താൽക്കാലികമായി അനുവദനീയമായ മുഴുവൻ നഷ്‌ടപരിഹാര സെസ് കുടിശ്ശികയും പുതിയ തീരുമാനത്തിലൂടെ കേന്ദ്രം കൊടുത്ത് തീർക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ശനിയാഴ്‌ച ചേർന്ന ജിഎസ്‌ടി കൗൺസിലിന്റെ 49-ാമത് യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.