ഭോപ്പാൽ : മധ്യപ്രദേശിൽ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാൻ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. 51 തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തിയെന്നാണ് കണ്ടെത്തൽ. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് സംഭവം. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഷാഡോൾ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
എന്നാൽ ചികിത്സയ്ക്കിടെ ബുധനാഴ്ച മരിച്ചുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വനിതാ ശിശുവികസന ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയപ്പോഴാണ് 15 ദിവസം മുമ്പ് നടന്ന അന്ധവിശ്വാസത്തിന്റെ ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിയുന്നത്. ന്യുമോണിയയെ ചികിത്സിക്കാൻ ചൂടുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുത്തുന്ന രീതി മധ്യപ്രദേശിലെ പല ഗോത്രവർഗ ആധിപത്യ പ്രദേശങ്ങളിലും ഒരു സാധാരണ രീതിയാണെന്നാണ് റിപ്പോർട്ടുകൾ.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴേക്കും അണുബാധ പടർന്നുപിടിച്ചിരുന്നുവെന്ന് ഷാഡോൾ കളക്ടർ വന്ദന വൈദ് പറഞ്ഞു. “ഞങ്ങൾ വിഷയം അന്വേഷിക്കുകയാണ്, കൂടാതെ മന്ത്രവാദിനിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യും. സംസ്‌കരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തുമെന്നും കളക്ടർ അറിയിച്ചു.