നന്ദിപറയാൻ അമ്പിളി നേരിട്ടെത്തി

0
67

തിങ്കളാഴ്ച വൈകുന്നേരം ചിങ്ങവനം പുത്തൻപാലത്ത് കെ.എസ്.ആർ.ടി.സി. ബസിനടിയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അമ്പിളിയും രക്ഷകനായ തട്ടുകടക്കാരൻ കൃഷ്ണനും ബുധനാഴ്ച നേരിൽ കണ്ട നിമിഷം ഹൃദയസ്പർശിയായി.

തിങ്കളാഴ്ച വൈകുന്നേരമാണ് റോഡ് മുറിച്ച് കടക്കുമ്പോൾ സചിവോത്തമപുരം കേശവീയം വീട്ടിൽ അമ്പിളി ബസ് തട്ടി വീണത്. ചക്രത്തിനടിയിൽ പെട്ടുപോയ മുടി മുറിച്ച് നീക്കിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നെറ്റിയിലെ മുറിവും വീണതിന്റെ പരിക്കും അലട്ടുമ്പോഴും തന്റെ ജീവൻ രക്ഷിച്ചവരെ കണ്ട് നല്ല വാക്ക് പറയാനാണ് അമ്പിളി ജങ്ഷനിൽ എത്തിയത്.

വണ്ടിയുടെ മുൻവശത്തെ ഇടതുചക്രമാണ് വന്നു നിന്നതെന്ന് കൃഷ്ണൻ. ഇളംങ്കാവ് മലകുന്നം സ്കൂൾ ബസിലെ ആയയാണ് അമ്പിളി. വൈകീട്ട് സ്കൂൾ വണ്ടിയിൽ നിന്നിറങ്ങിയ കുട്ടികളെ റോഡിന് മറുവശത്ത് എത്തിച്ചശേഷം തിരിച്ചുവരുമ്പോഴാണ് അപകടം.

“റോഡ് മുറിച്ചു കടക്കും മുമ്പ് നോക്കിയപ്പോൾ ദൂരെ നിന്ന് ഒരുവണ്ടി വരുന്നത് മാത്രമേ കണ്ടിരുന്നുള്ളു. കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസ് ആ വണ്ടിയെ മറികടന്ന് വന്നത് ശ്രദ്ധിക്കാനായില്ല. ബസ് ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചെയ്ത് ടയർ ഇവരുടെ തലയുടെ ഭാഗത്ത് തട്ടാതെ വളരെ ശ്രദ്ധയോടെ വെട്ടിച്ച് നിർത്തിയതാണ് നിർണായകമായത്.

മുടി കുടുങ്ങി ഇരിക്കുകയാണെന്ന് മനസ്സിലാക്കിയ കൃഷ്ണൻ ആദ്യം കൈയിൽ കിട്ടിയ കത്രിക ഉപയോഗിച്ച് മുടി മുറിക്കാൻ നോക്കി. എന്നാൽ, ശ്രമം വിജയിച്ചില്ല. തുടർന്ന് അടുത്തുള്ള കടയിൽനിന്ന് കത്തി വാങ്ങിക്കൊണ്ടുവന്നാണ് മുടി മുറിച്ചത്.

അപകടത്തിന്റെ ദൃക്സാക്ഷിയായ മനു പാറയിൽ പകർത്തിയ ചിത്രമാണ് മാധ്യമങ്ങളിൽ കൂടി പുറത്തു വന്നത്. കോട്ടയത്ത് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ മാനേജരായ മനു ജോലിസംബന്ധമായ ആവശ്യത്തിന് ചങ്ങനാശ്ശേരി പോകുന്ന വഴിയാണ് അപകടം കാണുന്നത്. യുവതിയെ പുറത്തെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നതുവരെ രക്ഷാപ്രവർത്തനത്തിൽ സഹായിച്ചുകൊണ്ട് മനുവും സ്ഥലത്തുണ്ടായിരുന്നു.

ഒരുജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവർ അജീഷ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ മനസ്സാന്നിധ്യം തന്നെയാണ് അപകടം കണ്ടുനിന്നവരും പ്രകീർത്തിച്ചത്. യുവതി മുന്നോട്ട് നീങ്ങുന്നത് കണ്ട് അജീഷ് വണ്ടി ഇടത്തേക്ക് തിരിച്ചാണ് നിർത്തിയത്. അതിനാലാണ് അമ്പിളി ചക്രത്തിനടിയിൽ കയറാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തൊടുപുഴ സ്വദേശിയായ അജീഷ് കോതമംഗലം ഡിപ്പോയിലെ ഡ്രൈവറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here