തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്തുനിന്ന് ശങ്കർ മോഹൻ രാജിവെച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ ഓഫീസിലെത്തി രാജി കൈമാറി. ജാതി വിവേചനം ഉൾപ്പെടെ ഇൻസ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരിൽ ശങ്കർ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.
ജാതി വിവേചനമുൾപ്പെടെ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ മേലുള്ള വിദ്യാർഥികളുടെ പരാതിയിൽ അന്വേഷണം നടത്താനായി കെ. ജയകുമാർ കമ്മിഷനെ നിയോഗിച്ചിരുന്നു. രണ്ടു ദിവസം മുൻപാണ് അദ്ദേഹം ഇതുസംബന്ധിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ശങ്കർ മോഹനെതിരായ വിദ്യാർഥികളുടെ ആരോപണങ്ങളിൽ സത്യമുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതാണ് രാജിയുടെ കാരണമെന്നാണ് ഉയരുന്ന ആരോപണം. അതേസമയം റിപ്പോർട്ടിലെ മുഴുവൻ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ജാതി വിവേചനം ഉൾപ്പെടെ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെടുത്ത നിലപാടുകൾക്കെതിരേ വിദ്യാർഥികൾ നടത്തിവരുന്ന സമരം അൻപതാം ദിവസത്തിലേക്ക് കടക്കാനിരിക്കെയാണ് രാജി.