ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ ലൈംഗിക ആരോപണമുന്നയിച്ച് ഗുസ്തിതാരങ്ങള്‍ നടത്തിവന്ന പ്രതിഷേധ സമരം പിന്‍വലിച്ചു. താരങ്ങൾ കേന്ദ്രകായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി രാത്രി വൈകിയും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ആരോപണങ്ങൾ അന്വേഷിക്കാൻ മേൽനോട്ടസമിതി രൂപീകരിച്ചു. അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷണ്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനിൽക്കും. ഈകാലയളവില്‍ ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളും സമിതി നിര്‍വഹിക്കും. ജന്തർമന്തറിൽ മൂന്നുദിവസമായി പ്രതിഷേധിക്കുന്ന താരങ്ങളെ ഒരുമിച്ചിരുത്തിയാണ് കേന്ദ്ര കായിക മന്ത്രി മാധ്യമങ്ങളെ കണ്ടത്.