ട്വിറ്ററിന്റെ സിംഗപ്പൂര്‍ ഓഫീസ് ഒഴിപ്പിച്ചു; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം

0
72

ന്യൂയോര്‍ക്ക്: സാൻ ഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്തിന് പിന്നാലെ സിംഗപ്പൂരിലെ ഓഫീസ് കെട്ടിടത്തിന്റെ വാടക നല്‍കുന്നതിലും ഇലോണ്‍ മസ്‌ക് വീഴ്ച വരുത്തി. ഇതേത്തുടര്‍ന്ന് കമ്പനി ജീവനക്കാരോട് ഇനി മുതല്‍ ഓഫീസിൽ വരേണ്ടതില്ലെന്നും വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.

ഓഫീസിലേക്ക് എത്തേണ്ടതില്ലെന്ന് ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം ലഭിച്ചതായാണ് വിവരം. സിംഗപ്പൂരിൽ ക്യാപിറ്റഗ്രീന്‍ ബില്‍ഡിംഗില്‍ ആയിരുന്നു ട്വിറ്ററിന്റെ ഓഫീസ്. ഏഷ്യ-പസഫിക് മേഖലയിലെ ട്വിറ്ററിന്റെ ആസ്ഥാനമാണ് സിംഗപ്പൂര്‍ ഓഫീസ് പ്രവർത്തിച്ചിരുന്നത്.

കെട്ടിടത്തിന്റെ വാടക അടയ്ക്കാത്തതിനാൽ സിംഗപ്പൂരിലെ ട്വിറ്റര്‍ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിപ്പിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം. കെട്ടിട ഉടമ തന്നെയാണ് ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള കമ്പനിയുടെ ഓഫീസ് കെട്ടിടത്തിന്റെ വാടക നല്‍കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിനെതിരെ കെട്ടിട ഉടമ പരാതി നല്‍കിയിരുന്നു. കൊളംബിയ റെയ്റ്റ് -650 കാലിഫോര്‍ണിയ എല്‍.എല്‍.സി ആണ് കേസ് കൊടുത്തത്. ഏകദേശം 136,250 ഡോളറാണ് വാടകയായി നല്‍കേണ്ടിയിരുന്നത്.

ഹാര്‍ട്ട്ഫോര്‍ഡ് ബില്‍ഡിംഗിലെ 30-ാം നിലയിലാണ് ഓഫീസിനായി സ്ഥലം ഏറ്റെടുത്തിരുന്നത്. വാടക നല്‍കിയില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട കരാര്‍ ഡിസംബര്‍ 16ന് അവസാനിക്കുമെന്ന് കാണിച്ച് കെട്ടിട ഉടമ കമ്പനി മേധാവിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ വാടക കുടിശ്ശിക തീര്‍ത്ത് നല്‍കണമെന്നും പറഞ്ഞിരുന്നു.

നേരത്തെ ട്വിറ്ററിന്റെ ആസ്ഥാനമന്ദിരം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെയും മറ്റ് ഓഫീസുകളുടെയും വാടക നല്‍കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതുകൂടാതെ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളുടെ പണം നല്‍കുന്നതിലും കമ്പനി വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആയിരുന്ന ലെസ്ലി ബെര്‍ലാന്‍ഡ് ഒക്ടോബര്‍ 26ന് ന്യൂജേഴ്സിയിലെ ടെറ്റര്‍ബോറോയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് യാത്ര ചെയ്തിരുന്നു. മടക്കയാത്രയും ഇദ്ദേഹം നടത്തിയിരുന്നു. ഈ യാത്രയ്ക്കായി ഏകദേശം 197,725 ഡോളര്‍ ചെലവായിട്ടുണ്ടെന്നും ഈ തുക തിരിച്ചു നല്‍കിയിട്ടില്ലെന്നും ആരോപിച്ച് സ്വകാര്യ ജെറ്റ് സര്‍വ്വീസായ എല്‍എല്‍സി രംഗത്തെത്തിയിരുന്നു.

അതേസമയം തൊഴിലാളികള്‍ക്ക് എല്ലാസമയവും ജോലി ചെയ്യാന്‍ സഹായിക്കുമെന്ന് പറഞ്ഞ് ഓഫീസ് റൂമുകള്‍ കിടപ്പുമുറികളായി മാറ്റിയ ഇലോണ്‍ മസ്‌കിന്റെ നടപടിയും ഏറെ വിവാദത്തിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ തലപ്പത്തു നിന്ന് താന്‍ മാറി നില്‍ക്കണോ എന്ന ചോദ്യവുമായി മസ്‌ക് രംഗത്തെത്തിയത്. ഉപയോക്താക്കളുടെ മറുപടി ലഭിച്ചതിനു ശേഷം അതിനനുസരിച്ച് താന്‍ തീരുമാനമെടുക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഉത്തരവാദിത്തത്തോടെ വേണം ചോദ്യത്തിന് മറുപടി നല്‍കേണ്ടത് എന്നും മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, മസ്‌കിന്റെ ഈ ട്വിറ്റര്‍ പോളിന് ഏറ്റവും കൂടുതല്‍ ലഭിച്ച ഉത്തരം മസ്‌ക് ട്വിറ്ററില്‍ നിന്ന് മാറി നില്‍ക്കണം എന്നായിരുന്നു. അതായത് ട്വിറ്റര്‍ മേധാവിയാകാന്‍ മസ്‌ക് യോഗ്യനല്ലെന്നാണ് കൂടുതല്‍ പേരും പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here