കവരത്തി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം പിയും എൻസിപി നേതാവുമായ പി പി മുഹമ്മദ് ഫൈസലിന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 2009ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കവരത്തി ജില്ലാ സെഷൻസ് കോടതി ഫൈസൽ ഉൾപ്പെടെ നാലുപേർക്ക് ശിക്ഷ വിധിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയീദിന്റെ മരുമകൻ പടനാഥ് സാലിഹിനെ മുഹമ്മദ് ഫൈസലും മറ്റു പ്രതികളും ചേർന്ന് അക്രമിച്ചെന്നാണ് കേസ്. ഇതു രാഷ്ട്രീയ പ്രേരിതമാണെന്നും സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ഫൈസൽ പറഞ്ഞു. 2014 മുതൽ ലക്ഷദ്വീപ് എംപിയാണ് മുഹമ്മദ് ഫൈസൽ.
കേസിലാകെ 32 പ്രതികളാണുള്ളത്. ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവുശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എം പി. ഷെഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.