ഭോപ്പാൽ: പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട തഹസിൽദാരുടെ മൃതദേഹം 350 കിലോമീറ്റർ അകലെനിന്ന് കണ്ടെടുത്തു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലാണ് സംഭവം. തഹസിൽദാർ ഉൾപ്പടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥർ ഒരാഴ്ച മുമ്പാണ് വെള്ളപ്പൊക്കമുള്ള നദിയിൽ ഒഴുക്കിൽപ്പെട്ടത്. അവരിൽ ഒരാളുടെ മൃതദേഹം ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം 350 കിലോമീറ്റർ അകലെനിന്നാണ് കണ്ടെത്തിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യാഴാഴ്ച പറഞ്ഞു. സംഭവം നടന്ന് ഒമ്പത് ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് കുടുംബാംഗങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 15 ന് ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന തഹസിൽദാർ നരേന്ദ്ര സിംഗ് താക്കൂറും (45) പട്‌വാരി മഹേന്ദ്ര സിംഗ് രജക്കും സെഹോറിലെ സിവാൻ നദിയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. അതേ ദിവസം തന്നെ നദിയിൽ നിന്ന് കുറച്ച് ദൂരത്ത് രജക്കിന്റെ മൃതദേഹം കണ്ടെത്തിയിരുന്നുവെങ്കിലും അന്നുമുതൽ താക്കൂറിനെ കണ്ടെത്താൻ വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നുവെന്ന് ബറോഡ പോലീസ് സ്റ്റേഷൻ ഇൻചാർജ് രാജേഷ് ശർമ്മ പറഞ്ഞു.
ഓഗസ്റ്റ് 21 ന്, ഏകദേശം 350 കിലോമീറ്റർ അകലെയുള്ള ഷിയോപൂർ ജില്ലയിലെ ബറോഡ പോലീസ് സ്റ്റേഷൻ പരിധിയിലെ നദിക്കരയിൽ ഒരു മൃതദേഹം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.