തിരുവനന്തപുരം: കെ പി സി സി അംഗങ്ങലുടെ പട്ടിക പുനഃക്രമീകരിക്കുന്നതില്‍ പാർട്ടി നേതൃത്വത്തില്‍ ധാരണയായി. നേരത്തെ പട്ടിക എ ഐ സി സി നേതൃത്വത്തിന് കൈമാറിയിരുന്നെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പരാതിയെത്തുടർന്ന് പാർട്ടിയുടെ സംഘടന തിരഞ്ഞെടുപ്പിനുള്ള അതോറിറ്റി തിരിച്ചയച്ച പട്ടിക ക്രമീകരിക്കുന്നതിലാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.
സംഘടന തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും സമവായത്തിലൂടെ അംഗങ്ങളെ തീരുമാനിക്കുമെന്നും നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാർട്ടി നേതൃത്വം അയച്ച പട്ടികയില്‍ ചിന്തന്‍ ശിബിരത്തിലെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പരാതിയോടെയാണ് എ ഐ സി സി പട്ടിക തിരിച്ചയച്ചത്. ഇതോടെയാണ് നേതൃത്വം വീണ്ടും കൂടിയാലോചനകള്‍ നടത്തിയത്.
കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് കൂടിയാലോചന നടത്തിയത്. യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ അംഗങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്തുകയും ചെയ്തു. പുതുതായി 74 പേരെ ഉള്‍പ്പെടുത്താനാണ് തീരുമാനം.