നാല് തവണയില്‍ കൂടുതല്‍ എടിഎം വഴി പണം പിന്‍വലിച്ചാല്‍ 173 രൂപ ഈടാക്കുമോ?

0
97

ദില്ലി: എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുകയാണ്. എന്താണ് ആ വാര്‍ത്തയിലെ സത്യാവസ്ഥ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അമിത തുക ഈടാക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

എ ടി എമ്മില്‍ നിന്ന് 4 തവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കുമ്പോള്‍ 150 രൂപ നികുതിയും 23 രൂപ സര്‍വീസ് ചാര്‍ജും ഉള്‍പ്പെടെ 173 രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെടും. ഉപഭോക്താക്കള്‍ക്ക് ഒരു സമ്മാനം കൂടി. ജൂണ്‍ 1 മുതല്‍, 4 ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ബാങ്ക് ഇടപാടിനും 150 രൂപ ഈടാക്കും എന്നും സന്ദേശത്തില്‍ പറയുന്നു.

ഈ സന്ദേശം കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്യാനും പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ സന്ദേശത്തിന്റെ സത്യാവസ്ഥ എന്താണ്, ഈ പറയുന്ന കാര്യം സത്യമാണോ, നമുക്ക് പരിശോധിക്കാം…ട്വിറ്ററിലെ സര്‍ക്കാരിന്റെ വസ്തുതാ പരിശോധന ഹാന്‍ഡില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഈ അവകാശവാദം നിരസിച്ചു.

നിങ്ങളുടെ ബാങ്കിന്റെ എ ടി എമ്മില്‍ നിന്ന് എല്ലാ മാസവും 5 സൗജന്യ ഇടപാടുകള്‍ വരെ നടത്താമെന്നാണ് ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷമുള്ള ഓരോ ഇടപാടിന് പരമാവധി 21 രൂപയും നികുതി ആവശ്യമാണെങ്കില്‍ അതും മാത്രമാണ് നല്‍കേണ്ടതുള്ളെന്ന് അധികൃതര്‍ അറിയിക്കുന്നു. ഇത് വ്യക്തമാക്കുന്ന ആര്‍ബിഐ സര്‍ക്കുലറിലേക്കുള്ള ലിങ്കും പങ്കിട്ടിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വന്തം ബാങ്ക് എ ടി എമ്മുകളില്‍ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് (സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ ഉള്‍പ്പെടെ) അര്‍ഹതയുണ്ട്. മറ്റ് ബാങ്ക് എ ടി എമ്മുകളില്‍ നിന്നുള്ള (സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകള്‍ ഉള്‍പ്പെടെ) സൗജന്യ ഇടപാടുകള്‍ക്കും അവര്‍ അര്‍ഹരാണ്.

മെട്രോ സെന്ററുകളില്‍ മൂന്ന് ഇടപാടുകളും മെട്രോ ഇതര കേന്ദ്രങ്ങളില്‍ അഞ്ച് ഇടപാടുകളുമാണത്. സൗജന്യ ഇടപാടുകള്‍ക്കപ്പുറം, 2014 ഓഗസ്റ്റ് 14-ലെ സര്‍ക്കുലര്‍ DPSS.CO.PD.No.316/02.10.002/2014-2015 പ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം ഒരു ഇടപാടിന് ഉപഭോക്തൃ ചാര്‍ജുകളുടെ പരിധി 20 രൂപ ആണ്.

ഉയര്‍ന്ന ഇന്റര്‍ചേഞ്ച് ഫീസിന് ബാങ്കുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ചെലവിലെ പൊതുവായ വര്‍ദ്ധനവ് കണക്കിലെടുക്കാനും, ഓരോ ഇടപാടിനും ഉപഭോക്തൃ ചാര്‍ജുകള്‍ 21 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് അനുമതിയുണ്ട്. ഈ വര്‍ദ്ധനവ് 2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും ആര്‍ ബി ഐ സര്‍ക്കുലറില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here