കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വർണക്കള്ളക്കടത്തിൽ പ്രതിയായിട്ടില്ലെന്ന് പറഞ്ഞ സുധാകരൻ ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്ന് ആദ്യമായി കേൾക്കുകയാണെന്നും പറഞ്ഞു. മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിയായിട്ടില്ല. കോടികൾ അടിച്ചുമാറ്റിപോയിട്ടുണ്ട്, ദുർവിനിയോഗം കാട്ടിയിട്ടുണ്ട്, അഴിമതി കാണിച്ചിട്ടുണ്ട്. പക്ഷേ സ്വർണക്കള്ളക്കടത്ത് കേസിൽ ഒരു മുഖ്യമന്ത്രി പങ്കാളിയാകുന്നത് ഇതാദ്യത്തെ സംഭവമാണ്. ബിരിയാണി പാത്രത്തിൽ ഭാരമുള്ള സാധനം കൊണ്ടുവന്നു എന്നാണ് സ്വപ്ന പറഞ്ഞത്. ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്ന് ആദ്യമായി കേൾക്കുകയാണ്. ഇതിനേക്കാൾ അപമാനകരമായ സംഭവം ഉണ്ടാകുമോ എന്ന് ഈ നാട് ആലോചിക്കേണ്ടതാണ്.
സ്വപ്നയുടെ വെളിപ്പെടുത്തൽ വരുമ്പോൾ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഈ അഴിമതിക്കേസിൽ പങ്കുണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങളാരും വിശ്വസിച്ചിരുന്നില്ല. എന്നാൽ സ്വപ്ന സുരേഷിന്റെ 164 മൊഴിയും മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലും സത്യാവസ്ഥ തുറന്നുപറച്ചിലും കേരളത്തിലെ ജനങ്ങളെ മാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ മുഴുവൻ ഭയപ്പെടുത്തിയിരിക്കുന്നു.
മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ സാധിക്കുമോ എന്ന് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ഭീകരമായ അഴിമതിക്കേസിൽ പ്രതിയായി ജനങ്ങൾക്ക് മുന്നിൽ തലകുനിച്ച് നിന്നിട്ടില്ല. അതുകൊണ്ട് തന്നെ ആത്മാഭിമാനം ഉണ്ടെങ്കിൽ സ്വപ്ന സുരേഷിന്റെ ആരോപണം അതിജീവിക്കും വരെ പൊതുരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള സാമാന്യ ജനാധിപത്യവിവേകം അദ്ദേഹം കാണിക്കണം.
മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും സുധാകരൻ പറഞ്ഞു. കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. അല്ലെങ്കിൽ ഈ കേസൊക്കെ തേഞ്ഞുമാഞ്ഞുപോകും. സ്വപ്നയുടെ ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്നും സത്യാവസ്ഥ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.