തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 791 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് തീരമേഖലയിൽ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമാണെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതര സാഹചര്യം നേരിടുന്നു. തീരമേഖലയിൽ അതിവേഗ വൈറസ് വ്യാപനം. പുല്ലുവിളയിൽ 51 പേർ ഇന്ന് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റിൽ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 ൽ 20 പോസിറ്റീവ്. അഞ്ചുതെങ്ങിൽ 87 ൽ 15 പോസിറ്റീവ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമെന്ന് വിലയിരുത്തൽ. ഇത് നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകും.
ഇന്ന് 791 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11066 പേർ ഇതുവരെ രോഗബാധിതരായി. 532 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. അതിൽ 42 പേരുടെ ഉറവിടം വ്യക്തമായില്ല. 135 പേർ വിദേശത്ത് നിന്നെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 98, ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി, ബിഎസ്എഫ് ഒന്ന് വീതം. ഇന്ന് ഒരു കൊവിഡ് മരണം. തൃശ്ശൂർ ജില്ലയിലെ പുല്ലൂർ സ്വദേശി ഷൈജു. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ സ്രവ പരിശോധനാ ഫലം പോസിറ്റീവാണ്. സൗദിയിൽ നിന്ന് മടങ്ങിയതാണ്. കൊവിഡ് മൂലമരണം എന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.