കൊച്ചി: തൃക്കാക്കര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. സ്ഥാനാർഥിയാരെന്ന് തീരുമാനമായില്ലെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും മന്ത്രി പി. രാജീവും പറയുന്നത്. കെ.എസ് അരുൺ കുമാർ ആണ് സ്ഥാനാർഥിയെന്ന മാധ്യമ വാർത്തകളോട് നേതാക്കൾ ഇങ്ങനെ പ്രതികരിക്കുമ്പോഴും മണ്ഡലത്തിൽ അരുൺ കുമാറിനായി ചുവരെഴുത്ത് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അനിശ്ചതത്വത്തെ തുടർന്ന് നിലവിൽ ചുവരെഴുത്ത് നിർത്തിവച്ചിരിക്കുകയാണ്. സ്ഥാനാർഥിയുടെ പേരും പാർട്ടി ചിഹ്നവും ഒപ്പം ‘ഉറപ്പാണ് നൂറ്, ഉറപ്പാണ് തൃക്കാക്കര’ എന്നും ചുവരെഴുത്തുകളിൽ കാണാം. സാധാരണഗതിയിൽ സിപിഎമ്മിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് ചുവരുകൾ വെള്ളയടിച്ച് പാർട്ടി ചിഹ്നം വരയ്ക്കാറുണ്ടെങ്കിലും സ്ഥാനാർഥിയുടെ പേര് ചുവരെഴുത്തിൽ പ്രത്യക്ഷപ്പെടാറില്ല.
അതിനിടെ തൃക്കാക്കരയിൽ സിപിഎമ്മിന് അപ്രതീക്ഷിത സ്ഥാനാർഥിയുണ്ടായേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. കോൺഗ്രസ് പാളയത്തിൽ നിന്ന് ഒരാളെ സ്ഥാനാർഥിയാക്കാൻ സിപിഎമ്മിൽ ധാരണയായെന്നും അതുകൊണ്ടാണ് അരുൺ കുമാറിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്നുമാണ് അഭ്യൂഹം. എറണാകുളത്ത് നിന്ന് തന്നെയുള്ള ഒരു വനിതാ നേതാവാണ് എൽഡിഎഫുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചതെന്നും അഭ്യൂഹമുണ്ട്.