തിരുവനന്തപുരം : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവർക്കായി സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. സഹകരണ സംഘങ്ങളുടെ സഹായത്തോടെ രൂപീകരിച്ച പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
ഒന്നാംഘട്ടം പൂര്‍ത്തിയായ ശേഷവും ചില ജില്ലകളില്‍ നിന്ന് അധിക ആവശ്യങ്ങള്‍ വന്നു. അതിന്റെ ഭാഗമായി 92 വീടുകള്‍ കൂടി നിര്‍മിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. അവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വീട് നിർമ്മിക്കുന്നതിനായി 14 ജില്ലകളിലും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ചാണ് ഈ ഘട്ടത്തിന് തുടക്കമിടുന്നത്. ഓരോ കോംപ്ലക്‌സിലും 450 മുതല്‍ 500 വരെ സ്‌ക്വയര്‍ ഫീറ്റ് വീസ്തീര്‍ണമുള്ള, 30 മുതല്‍ 40 വരെ ഭവനങ്ങള്‍ ഉണ്ടാകും. സംസ്ഥാനത്തെ സഹകരണ മേഖല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.