മുംബൈ: പ്രത്യേക കോവിഡ് ഡ്യൂട്ടിക്കായി മഹാരാഷ്ട്രയിലേക്ക് പോയ മലയാളി ഡോക്ടര്‍മാര്‍ കേരളത്തിലേക്ക് മടങ്ങുന്നു. ശമ്പളം ലഭിക്കാത്തതിനാലാണ് ഡോക്ടര്‍മാര്‍ തിരികെ മടങ്ങുന്നത്. 15 ഡോക്ടർമാർ ഇതിനോടകം തന്നെ മടങ്ങിയെത്തി. 25 പേർ ഉടൻ തന്നെ മടങ്ങുമെന്നുമാണ് റിപ്പോർട്ട്.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ അഭ്യർഥന പ്രകാരമാണ് 40 ഡോക്ടർമാർ മുംബൈയിൽ എത്തിയത്. എന്നാൽ ഇവർക്കും ഇവർക്കൊപ്പം പോയ നഴ്സുമാർക്കും ശമ്പളം നൽകിയിട്ടില്ലെന്നാണ് ആരോപണം. ജൂൺ ഒൻപതിനാണ് 40 ഡോക്ടർമാരും 35 നഴ്സുമാരും അടങ്ങുന്ന സംഘം മഹാരാഷ്ട്രയിൽ എത്തിയത്. സ്പെഷ്യലൈസ്ഡ് ഡോക്ടർമാർക്ക് രണ്ട് ലക്ഷം രൂപയും എംബിബിഎസ് ഡോക്ടർമാർക്ക് 80,000 രൂപയും നഴ്സുമാർക്ക് 35,000 രൂപയും യാത്ര ചെലവുമാണ് വാഗ്ദാനം ചെയ്തത്.
എന്നാൽ, ശമ്പളം നൽകുകയോ യാത്ര ചെലവുകൾ നൽകുകയോ ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. സെവൻ ഹിൽസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് ശമ്പളം നൽകിയെന്ന് നഴ്സുമാരുടെ സംഘടന യുഎൻഎ (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) അറിയിച്ചു. എന്നാൽ ബിഎംസി നിയോഗിച്ച നഴ്സുമാർക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും സംഘടന ആരോപിച്ചു.