അട്ടിമറിനീക്കം പരാജയപ്പെട്ട ട്രംപ് വഴങ്ങി. യുഎസ് കോൺഗ്രസ് സമ്മേളനം നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു
വാഷിങ്ടൻ : ലോകത്തെ ഞെട്ടിച്ച് ട്രംപ് അനുയായികൾ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറി നടത്തിയ അട്ടിമറി നീക്കം പരാജയപ്പെട്ടു. അക്രമികളെ തുരത്തിയ ശേഷം രാത്രി വൈകി ചേർന്ന യുഎസ് കോൺഗ്രസ് സമ്മേളനം നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. തുടർന്ന്, ജനുവരി 20ന് അധികാരക്കൈമാറ്റത്തിനു ട്രംപ് തയാറാണെന്നു വ്യക്തമാക്കി വൈറ്റ് ഹൗസിൽ നിന്ന് പ്രസ്താവന പുറത്തുവന്നു.
വാഷിങ്ടൻ ഡിസിയിലും കാപ്പിറ്റോൾ മന്ദിരത്തിലും മണിക്കൂറുകൾ നീണ്ട സംഘർഷത്തിൽ 2 സ്ത്രീകൾ അടക്കം 4 പേർ മരിച്ചു. കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ വെടിയേറ്റാണ് ഒരു സ്ത്രീ മരിച്ചത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 68 പേർ അറസ്റ്റിലായി.
യുഎസ് സമയം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് (ഇന്ത്യൻ സമയം ബുധനാഴ്ച അർധരാത്രിയോടെ) അമേരിക്കൻ ജനാധിപത്യത്തിനു തീരാക്കളങ്കമായ സംഭവങ്ങൾ ഉണ്ടായത്. പ്രകടനമായെത്തിയ നൂറുകണക്കിനു ട്രംപ് അനുകൂലികൾ പാർലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. പൊലീസിനെ നോക്കുകുത്തിയാക്കി അഴിഞ്ഞാടിയ ഇവർ സഭാഹാളും ഓഫിസുകളും കയ്യേറി. ജനാലച്ചില്ലുകൾ അടിച്ചുതകർത്തു. സാധനങ്ങൾ കൊള്ളയടിച്ചു. ഇതോടെ സമ്മേളനം നിർത്തിവച്ചു സഭാംഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് ഒഴിപ്പിച്ചു. സെനറ്റ് ചേംബറിന്റെ വാതിലുകൾ അകത്തുനിന്ന് അടച്ചു മുന്നിൽ മേശകൾ നിരത്തിയിട്ട ശേഷം തോക്കുകൾ ചൂണ്ടിയാണു പൊലീസ് അക്രമികളെ തടഞ്ഞത്.
സൈന്യവും രംഗത്തിറങ്ങി വൈകിട്ട് ആറോടെ അക്രമികളെ തുരത്തി പാർലമെന്റ് മന്ദിരം വീണ്ടും സുരക്ഷാവലയത്തിലാക്കി. രാത്രി 8നു സമ്മേളനം പുനരാരംഭിച്ചു. പെൻസിൽവേനിയ, അരിസോന എന്നീ സംസ്ഥാനങ്ങളിലെ ഫലം സംബന്ധിച്ച 2 തർക്കങ്ങൾ റിപ്പബ്ലിക്കൻ അംഗങ്ങളുടെ കൂടി വൻപിന്തുണയോടെ സെനറ്റും ജനപ്രതിനിധി സഭയും വോട്ടിനിട്ടു തള്ളി. വ്യാഴാഴ്ച പുലർച്ചെ 3 ന് ഇരുസഭകളും ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും വിജയം അംഗീകരിച്ചു. ബൈഡന് 306 ഇലക്ടറൽ വോട്ടുകളും ട്രംപിനു 232 വോട്ടുകളും ലഭിച്ചതായി വൈസ് പ്രസിഡന്റും സെനറ്റ് അധ്യക്ഷനുമായ മൈക്ക് പെൻസ് പ്രഖ്യാപിച്ചു.
മൈക്ക് പെൻസ് അടക്കം ദീർഘകാലമായി ഒപ്പമുള്ള പല റിപ്പബ്ലിക്കൻ നേതാക്കളും അട്ടിമറി നീക്കത്തിനെതിരെ പരസ്യ നിലപാടെടുത്തതോടെ ട്രംപ് ഒറ്റപ്പെട്ടു. വഴങ്ങുന്നില്ലെങ്കിൽ ഭരണഘടനയുടെ 25–ാം ഭേദഗതി പ്രയോഗിച്ചു. ട്രംപിനെ പുറത്താക്കാനും കൂടിയാലോചന നടന്നു.
തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഉറപ്പായതു മുതൽ, ക്രമക്കേടു നടന്നതായി തെളിവില്ലാതെ ട്രംപ് ആരോപണം ഉന്നയിച്ചുവരികയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കോടതികളിൽ ഹർജികൾ ഫയൽ ചെയ്തെങ്കിലും ഫലമുണ്ടായില്ല. യുഎസ് കോൺഗ്രസ് ചേരുന്ന ജനുവരി 6ന് വാഷിങ്ടൻ ഡിസിയിലേക്കു മാർച്ച് ചെയ്യാൻ വിവിധ റാലികളിൽ ട്രംപ് തന്നെ ആഹ്വാനം ചെയ്തിരുന്നു.
പാർലമെന്റ് മന്ദിരം കയ്യേറിയ അനുയായികൾക്കു പരോക്ഷ പിന്തുണ നൽകിയ ട്രംപ് ഒടുവിൽ സമ്മർദം കനത്തതോടെയാണ് അവരോടു വീടുകളിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടത്. അതിനിടെ, 20നു ജോ ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് കഴിയും വരെ വാഷിങ്ടൻ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു മേയർ ഉത്തരവിട്ടു.
ട്രംപ് അനുകൂലികൾ വീശിയ യുഎസ് പതാകയ്ക്കൊപ്പം ഇന്ത്യൻ ദേശീയ പതാകയും. പ്രതിഷേധക്കാർക്കിടയിൽ ഒരാൾ ഇന്ത്യയുടെ പതാക പിടിച്ചുനിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
English Summary: Capitol building seige attempt failed.