സമാധാനപരമായി, നിയമം പാലിച്ചു കൊണ്ട് അധികാര കൈമാറ്റം നടക്കണം; അമേരിക്കൻ പ്രക്ഷോഭത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
65

ഡെൽഹി : അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാര കൈമാറ്റം സമാധാനത്തില്‍ നടക്കണമെന്ന് മോദി പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ ഒരിക്കലും നിയമവിരുദ്ധമായ പ്രക്ഷോഭങ്ങൾ കൊണ്ട് തടയാന്‍ അനുവദിക്കരുതെന്ന് മോദി വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ മോദി ഞെട്ടൽ രേഖപ്പെടുത്തി. നിയമം പാലിച്ച് കൊണ്ട് സമാധാനപരമായി തന്നെ അധികാരം കൈമാറാനാണ് ശ്രമം നടക്കേണ്ടതെന്ന് മോദി പറഞ്ഞു.

അതേസമയം യുഎസ്സില്‍ അധികാരം കൈമാറാതിരിക്കാന്‍ ട്രംപ് നടത്തുന്ന നീക്കങ്ങളില്‍ ഒന്നാണിത്. നേരത്തെ തന്നെ യുഎസ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു. ജോര്‍ജിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ട്രംപ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണില്‍ നിന്ന് വരുന്ന കലാപങ്ങളുടെയും അക്രമങ്ങളുടെയും വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണ് എന്ന് മോദി ട്വീറ്റ് ചെയ്തു.

അക്രമത്തെ തുടര്‍ന്ന് ട്രംപിന്റെ ട്വിറ്ററിലെയും, ഫേസ്ബുക്കിലെയും, ഇന്‍സ്റ്റഗ്രാമിലെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാം അധ്യക്ഷന്‍ ആദം മൊസേരി 24 മണിക്കൂര്‍ നേരത്തേക്ക് ട്രംപിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയാണെന്ന് അറിയിച്ചു. അതേസമയം പ്രതിഷേധ സൂചകമായി വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാറാ മാത്യൂസ് രാജിവെച്ചിരിക്കുകയാണ്. ട്രംപ് ഭരണകൂടത്തില്‍ താനിനി ഉണ്ടാവില്ലെന്നും ഇവര്‍ പ്രഖ്യാപിച്ചെന്നാണ് സൂചന. യുഎസ്സിലെ ബിസിനസ് ഗ്രൂപ്പുകള്‍ ഒന്നടങ്കം ഈ അക്രമത്തെ അപലിച്ചു. ട്രംപിനെയാണ് പലരും കുറ്റപ്പെടുത്തിയത്. ട്രംപിനെ ഓഫീസില്‍ നിന്ന് പുറത്താക്കും എന്ന് വരെ ഇവര്‍ പറഞ്ഞു.

ലോക നേതാക്കള്‍ ഒന്നടങ്കം അക്രമത്തെ അപലപിച്ചു. ജനാധിപത്യത്തിനേറ്റ പ്രഹരം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. കേട്ട് പഴക്കം പോലുമില്ലാത്ത അതിക്രമം എന്നാണ് ബില്‍ ക്ലിന്റണ്‍ പറഞ്ഞത്. നാല് വര്‍ഷത്തെ വിഷം കലര്‍ന്ന രാഷ്ട്രീയത്തില്‍ നിന്നാണ് ഈ അക്രമം ഉണ്ടായതെന്ന് ക്ലിന്റണ്‍ പറഞ്ഞു. വല്ലാത്ത നാണക്കേടാണ് ഈ അക്രമമെന്ന് ബരാക് ഒബാമ പറഞ്ഞു. രാജ്യത്തിനെ അവര്‍ അപമാനിച്ചു. എന്നാല്‍ ഈ അക്രമം തന്നെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം ട്രംപ് ആണ് ഈ ജനക്കൂട്ടത്തെ ഇളക്കിവിട്ടതെന്നും ഒബാമ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here