കേരളം നിലനിൽക്കുന്നത് സനാതന ധർമ്മത്തിലാണെന്നും അത് പറഞ്ഞത് ശ്രീനാരായണ ഗുരുവാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷവും ഘോഷയാത്രയും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മത വർഗീയ സംഘടനകൾ ഇന്ന് സ്വന്തം അജണ്ടകൾക്ക് അനുസരിച്ചാണ് കേരളത്തെ ചലിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് കേരളത്തിൽ സനാതന ധർമ്മം കടുത്ത വെല്ലുവിളികളും ചോദ്യം ചെയ്യലുകളും നേരിടുകയാണെന്ന് ആർ.വി. ബാബു പറഞ്ഞു. പ്രവാചകനെ അപമാനിച്ചെന്ന് ആരോപിച്ച് ഒരാളുടെ കൈവെട്ടിയ നാടാണ് കേരളം. എന്നാൽ അയ്യപ്പനെ പരസ്യമായി അവഹേളിക്കുമ്പോൾ ദേവസ്വം മന്ത്രിക്ക് പോലും പ്രതികരിക്കാൻ കഴിയുന്നില്ലെന്നും, ദേവസ്വം ബോർഡ് പ്രസിഡന്റ് ഇതുവരെയും ഒരു വാക്ക് പോലും മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. സനാതന ധർമ്മത്തോടുള്ള അധികാരികളുടെ ഈ കാപട്യ നിറഞ്ഞ സമീപനം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
ഈ കാപട്യം തുറന്നുകാണിക്കുന്നവരെ വർഗീയവാദിയാക്കി മുദ്രകുത്താനാണ് ശ്രമിക്കുന്നത്. ആരും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും അടിമകളാകരുതെന്നും ആർ.വി. ബാബു ഓർമ്മിപ്പിച്ചു. നാം ഭൂരിപക്ഷ സമൂഹമായി നിലനിൽക്കുന്നത് കൊണ്ടാണ് ഇവിടെ ജനാധിപത്യവും സോഷ്യലിസവും സാഹോദര്യവുമൊക്കെ പ്രസംഗിക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








