പൊന്നമ്പലമേട്ടിൽ നിറപുത്തരി പുണ്യം;

0
6

പത്തനംതിട്ട: ശബരിമലയിൽ ആചാരനുഷ്‌ഠാനങ്ങളോടെ നിറപുത്തരി പൂജകൾ പൂർത്തിയായി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നിറപുത്തരി പൂജകൾക്ക് നേതൃത്വം നൽകി. പൂജിച്ച നെൽക്കതിരുകൾ ശ്രീകോവിലിന് മുന്നിൽ ചാർത്തുകയും തുടർന്ന് സന്നിധാനത്തെത്തിയ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യുകയും ചെയ്‌തു.

കാർഷിക സമൃദ്ധിയ്ക്കും ഐശ്വര്യത്തിനും വേണ്ടിയാണ് നിറപുത്തരി. ഈ വർഷത്തെ ചടങ്ങുകൾ രാവിലെ 5.30ന് പതിനെട്ടാം പടിക്ക് മുന്നിൽ നിന്നാണ് ആരംഭിച്ചത്. വിളവെടുത്ത നെൽ കറ്റകൾ തിരുവിതാംകൂർ ദേവസ്വം ബോർഡും നിരവധി ഭക്തരും ചേർന്നാണ് സന്നിധാനത്ത് എത്തിച്ചത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പൂജകൾ ആരംഭിച്ച് മേൽ ശാന്തി പ്രസാദ് ഇ ഡി നൽക്കറ്റകൾ തലയിൽ ഏറ്റി ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വച്ച് ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ എത്തിച്ചു.

മണ്ഡപത്തിലെ പൂജകൾക്ക് ശേഷം കറ്റകൾ ശ്രീകോവിലിന് ഉള്ളിൽ എത്തിച്ച ശേഷം നിറപുത്തരി പൂജാ കർമ്മങ്ങൾ ആരംഭിച്ചു. ശേഷം പൂജിച്ച നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് വിതരണം ചെയ്‌തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി മെമ്പർമാരായ അഡ്വ കെ രാജു, അഡ്വ പി ഡി സന്തോഷ് കുമാർ, ദേവസ്വം കമ്മീഷണർ ബി സുനിൽകുമാർ എന്നിവരും ഭക്തജനങ്ങളും നെൽക്കതിരുകൾ ഏറ്റുവാങ്ങി.

സന്നിധാനത്ത് അതിശക്തമായ മഴ തുടരുന്നു

സന്നിധാനത്ത് ഇന്നലെ വൈകുന്നേരം ആരംഭിച്ച അതിശക്തമായ മഴ തുടരുന്നു. പമ്പ നദിയിൽ ജലനിരപ്പ് ഉയർന്നു, പമ്പാനദി കരകവിഞ്ഞൊഴുകി താഴ്‌ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മിന്നൽ പ്രളയ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ പത്തനംതിട്ടയിൽ പമ്പാ നദിയിലെ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ ഡാം ഇന്ന് തുറന്നേക്കുമെന്നും എല്ലാവരും സമീപത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്ക് മാറാൻ ശ്രമിക്കണമെന്നും അബിൻ വർക്കി എംഎൽഎ അറിയിച്ചു.

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശം ജില്ല ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയാറാകണം. ടോള്‍ ഫ്രീ നമ്പര്‍ 1077, 1070 ബന്ധപ്പെടാവുന്നതാണ്. അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാനോ പാടില്ല. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here