തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ബിജെപിയുടെ മാർച്ച്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തി എന്ന് ആരോപിച്ച് ആണ് ബിജെപിയുടെ സംസ്ഥാനത്തെ പ്രതിഷേധം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിഷേധം ഉദ്ഘാടനം ചെയ്യും.
ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. അത് ഓരോ പൗരന്റെയും അവകാശവുമാണ്. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ, അക്രമാസക്തമായ പ്രതിഷേധങ്ങൾ ജനാധിപത്യമല്ല. അരാജകത്വവും ജനാധിപത്യമല്ല. നിയമലംഘനവും ജനാധിപത്യമല്ല.അതോടൊപ്പം, ജനാധിപത്യത്തിൽ നിയമം ലംഘിക്കുന്നവർ മറുപടി പറയണമെന്നത് ഓരോ പൗരന്റെയും കർത്തവ്യമാണ്. അരാജകത്വത്തിന് മേൽ എപ്പോഴും നിയമം തന്നെ വിജയിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
അതേസമയം ലോക്സഭ പ്രതിപക്ഷ നേതാവിനെതിരെയും പാർലമെൻ്റ് അംഗങ്ങൾക്ക് എതിരെയും നടന്ന പൊലീസ് അതിക്രമം, പാർലമെൻറിൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഷാഫി പറമ്പിൽ എം പി, കൊടിക്കുന്നിൽ സുരേഷ് എം പി, ബെന്നി ബഹനാൻ എം പി എന്നിവർ ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. വിദ്യാർത്ഥികൾക്കെതിരെ നടന്ന പൊലീസ് ആക്രമണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി നോട്ടീസ് നൽകി.







