വന്ദേമാതരം ദേശീയ ഗാനമല്ല, മുഴുവന്‍ ആലപിക്കണമെന്ന് നിര്‍ബന്ധമില്ല”: വിവാദത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

0
7

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. വന്ദേമാതരം ഒരു ദേശീയ ഗാനമല്ലെന്നും പ്രത്യേക ഖണ്ഡികകൾക്കപ്പുറം ആലപിക്കണമോയെന്നത് സൗകര്യം പോലെ ചെയ്‌താല്‍ മതിയെന്നും ഇതിന് ചരിത്രപരമായി പരിമിതികളുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ചില രൂപങ്ങളിൽ വന്ദേമാതരം ചൊല്ലുന്നതിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ വന്ദേമാതരം ദേശീയ ഗാനമായ ജനഗണമനയ്ക്ക് തുല്യമാണ്. അതിൽ യാതൊരു സംശയവുമില്ല. എന്നാൽ വന്ദേമാതരം എവിടെയും ഒരു ദേശീയ ഗാനമല്ല. ചരിത്രത്തിലുടനീളം സ്വതന്ത്ര ഇന്ത്യയിൽ ഇത് ഒരിക്കലും ദേശീയ ഗാനമായി കണക്കാക്കപ്പെട്ടിരുന്നില്ല. ചില പ്രത്യേക സന്ദർഭങ്ങളിൽ അവർ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യത്തെ രണ്ട് ഖണ്ഡികകൾ ചൊല്ലാവുന്ന ഒരു ക്രമീകരണം ഉണ്ടായിരുന്നു. അതും നിർബന്ധമല്ല. മൂന്നാമത്തെ ഖണ്ഡം മുതൽ അത് ഒരു പ്രത്യേക മതത്തിലെ ദേവന്മാരെയും ദേവതകളെയും പരാമർശിക്കാൻ തുടങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വന്ദേമാതരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരുന്നു. യുഡിഎഫ് സർക്കാരിൻ്റെ നയപ്രഖ്യാപനത്തിലും സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വിശ്വം വിമര്‍ശനം ഉന്നയിച്ചത് രംഗത്തെത്തിയത്.

ഗവര്‍ണറെ പരിഹസിച്ച് ബിനോയ് വിശ്വം

നയപ്രഖ്യാപനത്തില്‍ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിലുള്ള ഗവർണറുടെ പരസ്യ അത്യപ്‌തിയിലും ബിനോയ്‌ വിശ്വം പ്രതികരിച്ചു. സംഭവത്തില്‍ ഗവർണര്‍ സന്തുഷ്‌ടനാവാത്തതിന് പിന്നിലെ കാരണം രാജ്യത്തെ പൗരന്‍മാര്‍ക്ക് മനസിലാകുമെന്ന് അദ്ദേഹം പരിഹസിച്ചു. കൂടാതെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ദിവസങ്ങളിൽ കോൺഗ്രസ് ഇത്തരം ചടങ്ങുകളിൽ വന്ദേമാതരം ചൊല്ലുന്നതിൻ്റെ ശരിയെയും അദ്ദേഹം ചോദ്യം ചെയ്‌തു.

“ഗവർണർ വ്യക്തിപരമായിഒരു നല്ല മനുഷ്യനാണ്. രാഷ്ട്രീയമായി അദ്ദേഹം ഒരു സ്വയം സേവകനാണ്. അത് അദ്ദേഹം എളുപ്പത്തിൽ സമ്മതിക്കുന്നു. അതിനാൽ ഗവർണറിനുള്ളിലെ സ്വയം സേവകൻ അതിൽ സന്തുഷ്‌ടനായിരിക്കില്ല. എന്നാൽ ഈ രാജ്യത്തെ പൗരന് അതിൻ്റെ പിന്നിലെ കാരണം മനസിലാകും. ചിലപ്പോൾ സ്വയംസേവകൻ പൗരനെ മറികടക്കുന്നു. പിന്നെ ഇത്തരം പ്രസ്‌താവനകൾ വരുന്നു. ഇത് ന്യായമായ ആവശ്യമാണ്, ന്യായമായ അവകാശവാദമാണ്” അദ്ദേഹം പറഞ്ഞു.

കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് സത്യപ്രതിജ്ഞ ചടങ്ങിലും നയപ്രഖ്യാപനത്തിലും വന്ദേമാതരം ആലപിക്കുന്നത്. നയപ്രഖ്യാപനത്തില്‍ നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും, പൊലീസ് ബാൻഡ് വാദ്യോപകരണ രൂപത്തിൽ ആദ്യഭാഗം മാത്രമേ വായിച്ചുള്ളൂ. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ലോക്‌ഭവൻ നിർദേശിച്ചിരുന്നു. എന്നാൽ വന്ദേമാതരം പൂര്‍ണമായി ആലപിച്ചിരുന്നില്ല. ദേശീയ ഗീതത്തിൻ്റെ പൂര്‍ണരൂപം ആലപിക്കാത്തതില്‍ അതൃപ്‌തി രേഖപ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് സംഭവം രാഷ്‌ട്രീയ വിവാദത്തിന് തിരി കൊളുത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി വി ഡി സതീശന്‍ തന്നെയാണ് വന്ദേമാതരത്തിന്‍റെ ആദ്യഭാഗങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് പൊലീസ് ബാന്‍ഡിന് നിര്‍ദ്ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here