ഓസ്‌ട്രേലിയയിലെ നിയമപോരാട്ടത്തിൽ ഇലോൺ മസ്കിൻ്റെ എക്‌സിന് തിരിച്ചടി

0
50

കുട്ടികളെ ഓൺലൈൻ വഴി ചൂഷണം ചെയ്യുന്നതിനെതിരെ സ്വീകരിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നിശ്ചിത സമയത്തിനകം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് (X Corp) ഓസ്‌ട്രേലിയൻ കോടതി വൻ തുക പിഴ ചുമത്തി. ഇതോടെ കമ്പനിയും ഓസ്‌ട്രേലിയൻ അധികൃതരും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി നിലനിന്നിരുന്ന കടുത്ത നിയമതർക്കത്തിനാണ് ഇതോടെ വിരാമമായത്.

ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഓസ്‌ട്രേലിയയിലെ ഔദ്യോഗിക റെഗുലേറ്ററായ ഇ-സേഫ്റ്റി (eSafety) കമ്മീഷണറുടെ ആവശ്യങ്ങളോട് എക്സ് പ്ലാറ്റ്‌ഫോം കൃത്യമായി സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അധികൃതർ നിയമനടപടികളിലേക്ക് കടന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എക്സ് നടപ്പിലാക്കിയ മോഡറേഷൻ പ്രക്രിയകളെക്കുറിച്ചും ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുമുള്ള ഔദ്യോഗിക ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കമ്പനി വൈകിയതായിരുന്നു കേസിന് ആധാരം.

വ്യാഴാഴ്ച ഓസ്‌ട്രേലിയൻ ഫെഡറൽ കോടതിയിൽ നടന്ന വാദത്തിനിടെ, റെഗുലേറ്ററുടെ വിവരശേഖരണ ആവശ്യങ്ങളോട് പ്രതികരിക്കാൻ വൈകിയതിലൂടെ ഓസ്‌ട്രേലിയയിലെ ഓൺലൈൻ സേഫ്റ്റി ആക്റ്റിലെ (Online Safety Act) വ്യവസ്ഥകൾ കമ്പനി ലംഘിച്ചതായി എക്‌സിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ സമ്മതിച്ചു. നിശ്ചിത സമയപരിധി കഴിഞ്ഞ് ഒരു മാസത്തിലേറെക്കാലം കമ്പനി ഈ നിർദ്ദേശങ്ങൾ പാലിക്കാതെ മുന്നോട്ട് പോയ പശ്ചാത്തലത്തിലാണ് 2023-ൽ അധികൃതർ പിഴ ചുമത്താൻ തീരുമാനിച്ചത്.

കഴിഞ്ഞ 2022-ൽ ഇലോൺ മസ്ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ സ്വന്തമാക്കുകയും പിന്നീട് അതിനെ എക്സ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ തർക്കങ്ങളുടെ തുടക്കം. കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളെയും ഓൺലൈൻ സുരക്ഷാ മുൻകരുതലുകളെയും കുറിച്ച് ഏകദേശം 25 ചോദ്യങ്ങൾ അടങ്ങിയ വിശദമായ ചോദ്യാവലി ഓസ്‌ട്രേലിയൻ റെഗുലേറ്റർ പ്ലാറ്റ്‌ഫോമിന് അയച്ചിരുന്നു. എന്നാൽ കമ്പനി നൽകിയ മറുപടികൾ അപൂർണ്ണവും അപര്യാപ്തവുമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ ആദ്യം 6,10,000 ഓസ്‌ട്രേലിയൻ ഡോളർ പിഴയായി ചുമത്തുകയായിരുന്നു.

വൻ തുക പിഴ വിധിച്ച് കോടതി

തുടക്കത്തിൽ എക്സ് ഈ പിഴ ശിക്ഷയെ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. മസ്ക് കമ്പനി ഏറ്റെടുത്തതിന് ശേഷമുണ്ടായ കോർപ്പറേറ്റ് പുനഃസംഘടനയും പേരുമാറ്റവും കാരണം വിവരങ്ങൾ കൈമാറുന്നതിൽ സ്വാഭാവികമായ കാലതാമസം നേരിട്ടതാണെന്നായിരുന്നു എക്സിന്റെ വാദം. എന്നാൽ പിഴ തുക ഈടാക്കുന്നതിനായി റെഗുലേറ്റർ പ്രത്യേക നിയമനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

തുടർന്ന് കേസ് പരിഗണിച്ച ഫെഡറൽ കോടതി ജസ്റ്റിസ് മൈക്കൽ വീലഹാൻ എക്സ് അടയ്‌ക്കേണ്ട ആകെ പിഴ തുക ഏകദേശം 6,50000 ഓസ്‌ട്രേലിയൻ ഡോളറായി (ഏകദേശം 4,65,000 യുഎസ് ഡോളർ) ഉയർത്തി നിശ്ചയിച്ചു. ഇതിന് പുറമെ, റെഗുലേറ്ററുടെ നിയമപരമായ കോടതിച്ചെലവുകളിലേക്ക് 1,00,000 ഓസ്‌ട്രേലിയൻ ഡോളർ കൂടി നൽകാനും കോടതി എക്സ് കോർപ്പറേഷനോട് ഉത്തരവിട്ടു. വലിയൊരു കമ്പനി നിയമലംഘനം നടത്തുന്നത് കേവലം ബിസിനസ്സ് ചെലവായി കണ്ട് നിസ്സാരവൽക്കരിക്കാതിരിക്കാൻ ഇത്തരമൊരു ഭീമമായ തുക പിഴയായി നൽകേണ്ടത് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇലോൺ മസ്കിന് കനത്ത തിരിച്ചടി

കമ്പനിയിൽ നടന്ന വലിയ ആഭ്യന്തര മാറ്റങ്ങളുടെയും ഘടന പുനഃസംഘടനയുടെയും ഇടയിലാണ് ഈ വിവരങ്ങൾ കൈമാറാൻ വൈകിയതെന്ന് എക്സിന്റെ അഭിഭാഷകർ വാദിച്ചു. ഈ കാലതാമസം കാരണം കുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള നേരിട്ടുള്ള ദോഷങ്ങൾ സംഭവിച്ചതായി തെളിവുകളില്ലെന്ന് ഇ-സേഫ്റ്റി കമ്മീഷണറുടെ ഓഫീസ് സമ്മതിച്ചുവെങ്കിലും, റെഗുലേറ്ററി നിർദ്ദേശങ്ങളോട് സഹകരിക്കാതിരിക്കുന്നത് ഓൺലൈൻ സുരക്ഷാ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനുള്ള അധികൃതരുടെ ശേഷിയെ ദുർബലപ്പെടുത്തുമെന്ന് അവർ ചൂണ്ടിക്കാണിച്ചു.

പ്ലാറ്റ്‌ഫോമിലെ ഉള്ളടക്ക നിയന്ത്രണങ്ങളെയും സുതാര്യതയെയും ചൊല്ലി ഓസ്‌ട്രേലിയൻ ഓൺലൈൻ സേഫ്റ്റി റെഗുലേറ്ററുമായി നിരന്തരം വിയോജിപ്പിലായിരുന്ന ഇലോൺ മസ്കിന് ഈ കോടതി വിധി വലിയൊരു തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here