ചെന്നൈ: ഐപിഎല്ലിലെ വമ്പൻ പോരാട്ടത്തിന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം വേദിയാകുന്നു. അഞ്ച് തവണ വീതം കിരീടം ചൂടി ചരിത്രത്തിൽ ആധിപത്യം ഉറപ്പിച്ച ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ, അത് വെറുമൊരു മത്സരമല്ല, മറിച്ച് അന്തസ്സിന്‍റെ പോരാട്ടം കൂടിയാണ്. പതറിനിൽക്കുന്ന സീസണിൽ വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യവുമായാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്.
ചെപ്പോക്കിലെ മഞ്ഞപ്പടയുടെ തിരിച്ചുവരവ്
ആറു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് വീണ്ടും സ്വന്തം തട്ടകമായ ചെപ്പോക്കിൽ ബാറ്റ് വീശുന്നത്. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നേരിട്ട തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടായിരിക്കും ചെന്നൈ എത്തുക. അന്ന് ചെന്നൈ ബാറ്റർമാർക്ക് താളം കണ്ടെത്താനാകാതെ പോയപ്പോൾ എട്ട് വിക്കറ്റിന്‍റെ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി ആറാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക്, പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ ഇന്ന് വിജയം അനിവാര്യമാണ്.
രക്ഷപ്പെടാൻ മുംബൈ, ബൗളിംഗ് പടയ്ക്ക് അഗ്നിപരീക്ഷ
സീസണിൽ വൻ പ്രതിസന്ധി നേരിടുന്ന മുംബൈ ഇന്ത്യൻസിന് ഓരോ മത്സരവും ഇപ്പോൾ നിർണ്ണായകമാണ്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്‌സിനെതിരെ 243 റൺസ് എന്ന കൂറ്റൻ സ്കോർ നേടിയിട്ടും ബൗളർമാരുടെ മോശം പ്രകടനം കാരണം തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് അവർക്ക് കനത്ത തിരിച്ചടിയായി. എട്ട് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് ജയം മാത്രമുള്ള മുംബൈ പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. സീസണിലെ ദയനീയ അന്ത്യം ഒഴിവാക്കാൻ ഹാര്‍ദിക്കും സംഘവും ഇന്ന് സർവ്വ സന്നാഹങ്ങളുമായിട്ടായിരിക്കും എത്തുക.
മത്സര വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
- തീയതി: മെയ് 2, ശനിയാഴ്‌ച. രാത്രി 7:30
- വേദി: എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
- എവിടെ കാണാം: ചെന്നൈ vs മുംബൈ ആവേശപ്പോരാട്ടം സ്റ്റാർ സ്പോർട്‌സ് ചാനലുകളിൽ തത്സമയം കാണാവുന്നതാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ജിയോ ഹോട്ട്സ്റ്റാർ വഴിയും തത്സമയ സംപ്രേഷണം ലഭ്യമാണ്.
ഇരുടീമുകളിലേയും താരങ്ങള്‍
ചെന്നൈ സൂപ്പർ കിംഗ്‌സ്: ഋതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), എം.എസ്. ധോണി, ശിവം ദുബെ, സർഫറാസ് ഖാൻ, ആയുഷ് മാത്രെ, ഉർവിൽ പട്ടേൽ, മാത്യു ഷോർട്ട്, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കംബോജ്, അകീൽ ഹൊസൈൻ, ഡെവാൾഡ് ബ്രെവിസ്, ശ്രേയസ് ഗോപാൽ, രാഹുൽ ചാഹർ, സ്പെൻസർ ജോൺസൺ, മുകേഷ് ചൗധരി, അമൻ ഖാൻ, ഗുർജപ്‌നീത് സിംഗ്, സക്കറി ഫോക്‌സ്, രാമകൃഷ്‌ണ ഘോഷ്, കാർത്തിക് ശർമ്മ, പ്രശാന്ത് വീർ.
മുംബൈ ഇന്ത്യൻസ്: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ഡാനിഷ് മലേവാർ, റോബിൻ മിൻസ് (വിക്കറ്റ് കീപ്പർ), റയാൻ റിക്കൽട്ടൺ (വിക്കറ്റ് കീപ്പർ), ഷെർഫാൻ റഥർഫോർഡ്, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, അഥർവ അങ്കോലേക്കർ, രാജ് ബാവ, കോർബിൻ ബോഷ്, വിൽ ജാക്‌സ്, മായങ്ക് റാവത്ത്, നമൻ ധീർ, മിച്ചൽ സാന്റ്നർ, ഷാർദുൽ താക്കൂർ, അശ്വനി കുമാർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ, ദീപക് ചാഹർ, എ.എം. ഗസൻഫർ, മായങ്ക് മാർക്കണ്ഡെ, മുഹമ്മദ് ഇഷാർ, രഘു ശർമ്മ.






