തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകൾ വ്യാപകമായി കരിഞ്ചന്തയിൽ ലഭ്യമാകുന്നുവെന്ന പരാതികൾ ഉയരുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെയും അനധികൃത വ്യാപാരം ശക്തമായിരിക്കുകയാണ്.
14 കിലോഗ്രാം തൂക്കമുള്ള ഗാർഹിക പാചകവാതക സിലിണ്ടറിന്റെ ഔദ്യോഗിക വില 922 രൂപയായിരിക്കുമ്പോൾ, കരിഞ്ചന്തയിൽ ഇത് 2000 രൂപയ്ക്കുമുകളിൽ നൽകേണ്ടിവരുന്ന അവസ്ഥയാണ്. 1911 രൂപ വിലയുള്ള 19 കിലോഗ്രാം സിലിണ്ടറുകൾ സാധാരണ വിപണിയിൽ ലഭ്യമല്ല. ഇവ കരിഞ്ചന്തയിൽ ലഭിക്കണമെങ്കിൽ 3500 മുതൽ 4000 രൂപവരെ നൽകേണ്ടിവരുന്നു.
വലിയ തോതിൽ സിലിണ്ടറുകൾ വാങ്ങുന്നതിനും കർശന വ്യവസ്ഥകളാണ് നിലനിൽക്കുന്നത്. 10 സിലിണ്ടറുകൾ ആവശ്യപ്പെട്ടാൽ ഏകദേശം 35,000 രൂപ മുൻകൂർ നൽകണം. ഇതിന് ശേഷവും വിതരണം ലഭിക്കാൻ 10 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നു.
ഇടയ്ക്കിടെ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും അനധികൃത വ്യാപാരത്തിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സാധാരണ ജനങ്ങൾ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.









