സംസ്ഥാനത്ത് എസ്ഐആർ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം നാളെ: രത്തന്‍ ഖേല്‍ക്കര്‍

0
26

സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. 53,229 പേരാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുക. മരണപ്പെട്ടവർ, വിദേശ പൗരത്വം നേടിയവർ ഉൾപ്പെടെയാണ് ഒഴിവാക്കുന്നതെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ രത്തന്‍ യു. ഖേല്‍ക്കര്‍ വ്യക്തമാക്കി.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 30,471 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആയി എത്തും. അതിന് ശേഷം രാഷ്ട്രീയ പാർട്ടികളുടെ യോഗം ഉണ്ടാകുമെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.

ആകെ 2,69,53,644 വോട്ടര്‍മാരാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ പുരുഷന്‍മാര്‍ – 1,31,26,048, സ്ത്രീകള്‍ – 1,38,27,319, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 2025 ഡിസംബർ 23നാണ് കേരളത്തിൽ എസ്‌ഐആര്‍കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.

കരട് വോട്ടര്‍ പട്ടികയിന്‍മേല്‍ പരാതികള്‍ സ്വീകരിക്കുകയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനും ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയത്. കരട് പട്ടികയിലെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയം 2026 ജനുവരി 30 വരെ നീട്ടി നൽകിയിരുന്നു.

അതേസമയം, നിരസിച്ച വോട്ടുകൾ എവിടെയാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടെന്നും അത് പരിഹരിക്കണമെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ എംഎൽഎ പി.സി. വിഷ്ണുനാഥ് അറിയിച്ചു. കുടുംബാംഗങ്ങളിൽ ഓരോരുത്തരുടേയും ക്രമനമ്പർ പല സ്ഥലത്താണ് ഉള്ളത്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയോ എന്ന് കണ്ടുപിടിക്കാൻ പ്രയാസമുണ്ട്. അർഹതപ്പെട്ട ഒരാളുടേയും വോട്ട് നഷ്ടപ്പെടുത്തുതെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

കഴിഞ്ഞ പട്ടികയിൽ നിന്ന് 30 ലക്ഷത്തോളം പേർ പുറത്താണെന്ന് ആശങ്ക എം.വി. ജയരാജനും പങ്കുവച്ചു. അർഹതപ്പെട്ടവരും ഇതിൽ ഉണ്ടെന്ന അനുമാനത്തിലേ എത്താൻ കഴിയുകയുള്ളൂ എന്നും ബാക്കി വോട്ടർമാർ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. 2.85 കോടി വോട്ടർമാർ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലുണ്ട്. മരിച്ചവരെ ഒഴിവാക്കിയാൽ പോലും ഇത്ര വന്നാൽ പോര.

ഹിയറിങ്ങിൽ എത്ര പേർ പങ്കെടുത്തു? എത്ര പേർ മാപ്പിഹ് ചെയ്തു എന്ന കണക്കുകൾ നൽകണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ ഷോപ്പിങ് മാൾ അഡ്രസിലാണ് 220 പേരുടെ വോട്ട് ചേർക്കപ്പെട്ടത്. അതിൽ പക്ഷേ അച്ഛൻ്റെ പേര് 16 പേരിലാണ്. അങ്ങനെ വരാൻ സാധ്യത ഇല്ല. വളരെ ഗുരുതരമാണിതെന്നും ജയരാജൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here