മിനിമം ബാലൻസ് പുലർത്താത്തതിന് പബാങ്കുകൾ പിഴ ഈടാക്കുന്നത് തടയാൻ ശുപാർശയുമായി ലോക്സഭാ സമിതി. ആയിരക്കണക്കിന് കോടി രൂപയാണ് ഈയിനത്തിൽ ഉപഭോക്താക്കളിൽ നിന്ന് ബാങ്കുകൾ പിഴിയുന്നത്. ഈ നടപടിയിൽ നിന്ന് ബാങ്കുകളെ വിലക്കാനാണ് ശുപാർശ.
ഹൈലൈറ്റ്:
- മിനിമം ബാലൻസ് പിഴ ഈടാക്കൽ നിർത്തുന്നതിന് ശുപാർശ.
- ധനകാര്യ മന്ത്രാലയത്തിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുമാണ് ശുപാർശ.
- മിനിമം ബാലൻസ് നിലനിർത്താത്തതിന് ബാങ്കുകൾ ഒരു വർഷംകൊണ്ട് 4,818 കോടി രൂപ പിരിച്ചെടുത്തു.
ആയിരക്കണക്കിന് കോടി രൂപയാണ് ബാങ്കുകൾ വർഷാവർഷം ഈ രീതിയിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. ഈ നിർദ്ദേശം നടപ്പിലാക്കിയാൽ ബാങ്കുകൾക്ക് മിനിമം ബാലൻസ് തീരുമാനിക്കാൻ അനുവാദം നൽകുന്ന നയത്തിൽ മാറ്റം വരും. ജൻ ധൻ അക്കൗണ്ടുകൾ പോലുള്ള ചില പദ്ധതികളിൽ മാത്രമാണ് മിനിമം ബാലൻസ് ആവശ്യമില്ലാത്തത്. പല ബാങ്കുകളും, പ്രത്യേകിച്ച് സ്വകാര്യ ബാങ്കുകൾ, മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കുന്നുണ്ട്. സാധാരണയായി 2,000 രൂപ മുതൽ 25,000 രൂപ വരെയാണ് ഇങ്ങനെ ഈടാക്കുന്നത്.
ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന എല്ലാ ചാർജുകൾക്കും കൂടുതൽ സുതാര്യത വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോമുകൾ, ബ്രോഷറുകൾ, മൊബൈൽ ആപ്പുകൾ, ബ്രാഞ്ച് നോട്ടീസ് ബോർഡുകൾ എന്നിവയിൽ ബാധകമായ എല്ലാ ചാർജുകളും വ്യക്തമായി പ്രദർശിപ്പിക്കാൻ ബാങ്കുകൾ തയ്യാറാകണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. മിനിമം ബാലൻസ് ആവശ്യകതകൾ, എടിഎം ഉപയോഗം, എസ്എംഎസ് അലേർട്ടുകൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളെല്ലാം ഇതിൽ ഉൾപ്പെടുന്നു. അക്കൗണ്ട് തുറക്കുന്ന സമയത്ത് ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിൽ ഫീസുകൾ, ചാർജുകൾ, പിഴകൾ, മിനിമം ബാലൻസ് നിയമങ്ങൾ, ഇടപാട് പരിധികൾ എന്നിവയെക്കുറിച്ച് വ്യക്തമായി പറയുന്ന ഒരു ‘ഫീ/പെനാൽറ്റി ഡിസ്‌ക്ലോഷർ ഷീറ്റ്’ ബാങ്കുകൾ നൽകണമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഉപഭോക്തൃ സേവനത്തെക്കുറിച്ച്, സാമ്പത്തിക സാക്ഷരതാ സംരംഭങ്ങൾ ശക്തിപ്പെടുത്താനും സമയബന്ധിതമായ പരാതി പരിഹാര സംവിധാനം ഏർപ്പെടുത്താനും കമ്മിറ്റി ശുപാർശ ചെയ്തു. ഉപഭോക്തൃ പരാതികൾ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്നും, ഏഴ് പ്രവൃത്തി ദിവസത്തിൽ കൂടുതൽ എടുക്കരുതെന്നും നിർദ്ദേശിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അത്ര പരിചയമില്ലാത്ത കുറഞ്ഞ സാക്ഷരതയുള്ളവർക്കും ഗ്രാമീണ ഉപയോക്താക്കൾക്കും സഹായം നൽകുന്നതിനായി എസ്എംഎസ്, ഫോൺ കോളുകൾ വഴിയുള്ള ലളിതമായ പരാതി ഫയലിംഗ് ചാനലുകൾ അവതരിപ്പിക്കാനും ബാങ്കുകൾക്ക് നിർദ്ദേശം നൽകി.
സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കളിൽ നിന്ന് മിനിമം ബാലൻസ് നിലനിർത്താത്തതിന് 2024-25 സാമ്പത്തിക വർഷം 4,818 കോടി രൂപയാണ് ബാങ്കുകൾ പിരിച്ചെടുത്തത്. പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്തത് പഞ്ചാബ് നാഷണൽ ബാങ്ക് (PNB) ആണ്. ഈ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഎൻബി ഉപഭോക്താക്കളിൽ നിന്ന് പിരിച്ചെടുത്ത ആകെ തുക 1,577.87 കോടി രൂപയാണ്. ബാങ്ക് ഓഫ് ബറോഡ 1272.17 കോടി രൂപയുമായി രണ്ടാം സ്ഥാനത്തും, ഇന്ത്യൻ ബാങ്ക് 1166.27 കോടി രൂപയുമായി മൂന്നാം സ്ഥാനത്തും എത്തി.





