മോദി എത്തുമ്പോൾ തിരുവനന്തപുരം മെട്രോ പദ്ധതിക്കും പ്രതീക്ഷ;

0
30

തിരുവനന്തപുരം മെട്രോ പദ്ധതി തെക്ക്, വടക്ക് ഭാഗങ്ങളിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ആറ്റിങ്ങൽ, നെയ്യാറ്റിൻകര എന്നിവയെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ജനസംഖ്യാ മാനദണ്ഡം പാലിക്കാൻ ഇത് സഹായിക്കുമെന്ന് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പറയുന്നു.

തിരുവനന്തപുരം: നിർദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി നഗരത്തിൻ്റെ തെക്ക്, വടക്ക് ഭാഗങ്ങളിലേക്ക് കൂടി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ആറ്റിങ്ങൽ, നെയ്യാറ്റികര എന്നീ മേഖലകളും മെട്രോ പദ്ധതിയുടെ പരിധിയിലേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന് തിരുവനന്തപുരത്ത് എത്തുമ്പോൾ ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി ട്രിവാൻഡ്രം ചേമ്പ‍ർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രീസ് നിവേദനം സമർപ്പിക്കും. പദ്ധതിക്ക് വേഗത്തിൽ കേന്ദ്രാനുമതി നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ഉന്നയിക്കും. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോ‍ർട്ട് ചെയ്തത്.

2017ലെ നാഷണൽ മെട്രോ റെയിൽ പോളിസി അനുസരിച്ചുള്ള ജനസംഖ്യാ മാനദണ്ഡം നിലവിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിൽ തടസ്സമാകുന്നുണ്ട്. സാധാരണ 20 ലക്ഷം ജനസംഖ്യയാണ് മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാൻ വേണ്ട കുറഞ്ഞ ജനസംഖ്യയായി നിഷ്കർഷിക്കുന്നത്. 2011ലെ സെൻസസ് പ്രകാരം തിരുവനന്തപുരം നഗരത്തിലെ ജനസംഖ്യ ഏകദേശം 16.8 ലക്ഷമാണ്. ഈ സാഹചര്യത്തിൽ ആറ്റിങ്ങൽ, നെയ്യാറ്റികൻകര ടൗണുകൾ കൂടി പദ്ധതിയുടെ അലൈൻമെൻ്റിൽ ഉൾപ്പെടുത്തിയാൽ ജനസംഖ്യാ മാനദണ്ഡം പാലിക്കാനാകുമെന്ന് ട്രിവാൻഡ്രം ചേമ്പ‍ർ ഓഫ് കൊമേഴ്സ് പറയുന്നു.

മേയറെയും ബിജെപി നേതൃത്വത്തെയും കണ്ട് മെട്രോ പദ്ധതി നീട്ടുന്നതിൻ്റെ പ്രധാന്യം ബോധിപ്പിച്ചുവെന്നും പ്രധാനമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമ‍ർപ്പിക്കാനായി ശ്രമം നടത്തുകയാണെന്നും ട്രിവാൻഡ്രം ചേമ്പ‍ർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രീസ് പ്രസിഡൻ്റ് എസ്എൻ രഘുചന്ദ്രൻ നായ‍ർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നിലവിലെ വിശദ പദ്ധതി രേഖ (ഡിപിആ‍ർ) പരിഷ്കരിക്കേണ്ടി വന്നാലും കുഴപ്പമില്ല. കെഎംആ‍ർഎൽ എംഡി ലോക്നാഥ് ബെഹ്റയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം തങ്ങളുടെ നി‍ർദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചുവെന്നും എസ്എൻ രഘുചന്ദ്രൻ നായ‍ർ വ്യക്തമാക്കി.

 

പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ

പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31 കിലോമീറ്റർ നീളുന്നതാണ് തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെൻ്റ്. കഴിഞ്ഞ വ‍ർഷം നവംബറിൽ അലൈൻമെൻ്റിന് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ടെക്നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ് ടെർമിനൽ, സെൻട്രൽ റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ് എന്നീ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടുത്തി 27 സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉണ്ടാകുക. പദ്ധതിയുടെ വിശദ പദ്ധതി രേഖ അന്തിമമാക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാനാണ് കെഎംആർഎല്ലിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here