കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വികസനമില്ലായ്മയാണ്. കേരള മോഡലെന്നത് ഒരു മിഥ്യ ധാരണയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെയും രാഷ്ട്രീയ മാറ്റങ്ങളെയും കുറിച്ച് രൂക്ഷമായ വിമർശനങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ സംരംഭകത്വം അഭിവൃദ്ധി പ്രാപിക്കുമ്പോൾ കേരളത്തിൽ നിന്ന് യുവാക്കളും പ്രതിഭകളും കൂട്ടമായി പലായനം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച ‘ഐഡിയ എക്സ്ചേഞ്ച്’ പരിപാടിയിൽ സംസാരിക്കുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു പരിപാടിയുടെ മോഡറേറ്ററായി.
പ്രതിഭകളുടെ പലായനവും നിക്ഷേപവും
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വികസനമില്ലായ്മയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തമിഴ്നാട്ടിൽ 24 ലക്ഷം വ്യവസായ തൊഴിലാളികളുള്ളപ്പോൾ കേരളത്തിൽ അത് ഒരു ലക്ഷത്തിൽ താഴെ മാത്രമാണ്. പ്രതിഭകളുള്ള ഇടത്തേക്കാണ് നിക്ഷേപം എത്തുന്നത്.
കേരളത്തിൽ അവസരങ്ങളില്ലാത്തതിനാൽ പ്രതിഭകൾ പുറത്തേക്ക് പോകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നിക്ഷേപകർ എന്തിന് കേരളത്തിലേക്ക് വരണം? അദ്ദേഹം ചോദിച്ചു.കാൾ മാർക്സിനെയും നെഹ്‌റുവിനെയും കുറിച്ച് സംസാരിക്കുന്നതിലപ്പുറം കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് ചർച്ചകൾ നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളമോഡൽ വെറും മിഥ്യ
ഇന്ന് ഏറ്റവും കൂടുതൽ ഭക്ഷ്യവിലക്കയറ്റവും തൊഴിലില്ലായ്മയും നിലനിൽക്കുന്നത് കേരളത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷവും കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന കേരള മോഡൽ വെറും മിഥ്യയാണെന്നും, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ വളർച്ചയും എൽഡിഎഫ്-യുഡിഎഫ് രഹസ്യബന്ധവും
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ബിജെപി നേടിയ വിജയം സംസ്ഥാന രാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു.
ബിജെപി വർഗീയ പാർട്ടിയാണെന്ന നുണപ്രചാരണത്തിലൂടെയാണ് എൽഡിഎഫും യുഡിഎഫും ഇത്രകാലം ഞങ്ങളെ തടഞ്ഞുനിർത്തിയത്. ബിജെപിയുടെ വളർച്ച തടയാൻ ഇരുമുന്നണികളും തമ്മിൽ വോട്ട് കച്ചവടം നടത്തുകയാണ്,’ അദ്ദേഹം ആരോപിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഒരു പുതിയ രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കും“– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി എല്ലാവർക്കും ഒപ്പം
ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ ‘എല്ലാവരുടെ ഒപ്പം എല്ലാവർക്കും’ (സബ്കാ സാത്ത്, സബ്കാ വികാസ്) എന്ന സന്ദേശവുമായി ബിജെപി വീടുകൾ സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമങ്ങൾക്ക് ഹിന്ദി പേര് നൽകുന്നത് ഭാഷാ അടിച്ചേൽപ്പിക്കലല്ലെന്നും, ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ എന്ന നിലയിലാണ് അത് തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.ഫോണുകളിൽ സർക്കാർ ആപ്പ് നിർബന്ധമാക്കുന്നത് അനാവശ്യമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ കുറച്ചുകൂടി പരിഷ്‌കൃതമായ രീതികൾ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സെൻസർഷിപ്പിനോട് യോജിപ്പില്ല
സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും, നിയമങ്ങൾ ലംഘിക്കാത്ത പക്ഷം ആർക്കും എന്തും സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ടെന്നും ‘എമ്പുരാൻ’ വിവാദങ്ങളെ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ യുവാക്കൾക്ക് തൊഴിലും മികച്ച വിദ്യാഭ്യാസവുമാണ് വേണ്ടതെന്നും, പഴയകാല ജാതി-മത രാഷ്ട്രീയത്തിൽ നിന്ന് മാറി വികസനത്തിലൂന്നിയ പുതിയൊരു രാഷ്ട്രീയ സംസ്‌കാരം ബിജെപി സംസ്ഥാനത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.








