തിരുവനന്തപുരം: കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ ഗൗരവമേറിയ വർധനയുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ കാൻസർ കേസുകൾ 54 ശതമാനം ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ജനസംഖ്യയെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കാൻസർ ബാധിതർ ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോർട്ട്.
2015-ൽ 39,672 കാൻസർ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 2024 ആയപ്പോഴേക്കും ഇത് 61,175 ആയി ഉയർന്നു.
പ്രതിശീർഷ കണക്കുകൾ പരിശോധിക്കുമ്പോൾ 2024-ൽ ഒരു ലക്ഷം പേരിൽ 173 പേർ കാൻസർ ബാധിതരാണെന്നാണ് വിലയിരുത്തൽ. ഒരു വർഷം മുമ്പ് ഇത് 114 ആയിരുന്നു.
ഐസിഎംആർ-നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം തയ്യാറാക്കിയ കണക്കുകൾ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്സഭയിൽ അവതരിപ്പിച്ച വിവരങ്ങളിലാണ് ഈ ആശങ്കാജനക കണക്കുകൾ ഉൾപ്പെട്ടത്.
ഡിഎംകെ എംപി കനിമൊഴിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി കണക്കുകൾ പുറത്തുവിട്ടത്.
2018ന് ശേഷം കേരളത്തിലെ കാൻസർ കേസുകളിൽ സ്ഥിരമായ വർധനയാണ് രേഖപ്പെടുത്തുന്നത്. 2019-ലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത്.
തുടർന്ന് ഓരോ വർഷവും ശരാശരി ആയിരത്തിലധികം കേസുകളുടെ വർധനയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും കേസുകൾ ഉയർന്നിട്ടുണ്ടെങ്കിലും പ്രതിശീർഷ കണക്കുകളിൽ കേരളത്തിന് പിന്നിലാണ് അവ.
2024-ൽ ഒരു ലക്ഷം പേരിൽ കേരളത്തിൽ 173 കേസുകൾ രേഖപ്പെടുത്തിയപ്പോൾ, തമിഴ്നാട് (137), കർണാടക (139), ആന്ധ്രാപ്രദേശ് (144) എന്നിങ്ങനെയാണ് കണക്കുകൾ.
രോഗബാധിതരെ നേരത്തെ കണ്ടെത്തുന്നതിൽ കേരളം കൈവരിച്ച മുന്നേറ്റവും കണക്കുകൾ ഉയരാൻ കാരണമായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പൊതുമേഖലയും സ്വകാര്യമേഖലയും ഉൾപ്പെടെ രോഗനിർണയ സൗകര്യങ്ങളും കാൻസർ ആശുപത്രികളും വികസിച്ചതോടെ കൂടുതൽ കേസുകൾ നേരത്തെ കണ്ടെത്താൻ സാധിക്കുന്നുണ്ടെന്ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എപ്പിഡെമിയോളജിസ്റ്റും പ്രൊഫസറുമായ ഡോ. അൽതാഫ് എ പറയുന്നു.
അതേസമയം, ശാരീരിക നിഷ്‌ക്രിയത്വം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ കാൻസർ അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് പ്രായമായവരുടെ അനുപാതം വർധിച്ചുവരികയാണ്. നിലവിൽ 20 ശതമാനമുള്ള വയോധിക വിഭാഗം 2050ഓടെ 30 ശതമാനമായി ഉയരുമെന്നാണ് കണക്ക്. ഈ സാഹചര്യങ്ങൾ ഭാവിയിൽ കേരളത്തിന് വലിയ ആരോഗ്യ വെല്ലുവിളിയാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.








