മണ്ഡലകാലം ആരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോൾ എട്ടര ലക്ഷത്തോളം അയ്യപ്പ ഭക്തരാണ് ദർശനത്തിനെത്തിയത്. തിരക്ക് നിയന്ത്രണവിധേയമാണ്
സന്നിധാനം: ശബരിമല സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരുടെ ഒഴുക്ക് തുടരുന്നു. തീർഥാടനത്തിൻ്റെ പത്താം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് ഏഴുവരെ മലചവിട്ടിയത് 71,071 ഭക്തരാണ്. രാവിലെ മുതൽ പമ്പയിൽ നിന്ന് ഇടമുറിയാതെ ഭക്തജനപ്രവാഹമായിരുന്നു. കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പ മുതലേ ഭക്തരെ കടത്തിവിട്ടതിനാൽ തിക്കും തിരക്കുമില്ലാതെ എല്ലാവർക്കും സന്നിധാനത്തെത്തി സുഗമമായി ദർശനം നടത്താനായി.
രാവിലെ മുതൽ നടപ്പന്തലിലെ മുഴുവൻ വരികളും നിറഞ്ഞെത്തിയ ഭക്തർക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല. ഈ തീർഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം 8,48,085 ആണ്.
ഭക്തര്‍ക്ക് ആശ്വാസമേകി സന്നിധാനത്തെ ഹോമിയോ ആശുപത്രി
കഠിനമായ മലകയറ്റത്തിനുശേഷം സന്നിധാനത്ത് എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് വലിയ ആശ്വാസമാണ് സര്‍ക്കാര്‍ ഹോമിയോ ആശുപത്രി ഒരുക്കുന്ന സൗജന്യ ചികിത്സാ സഹായം. ദീര്‍ഘദൂര യാത്രയുടെയും കാലാവസ്ഥാ മാറ്റത്തിന്റെയും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന തീർഥാടകര്‍ക്കും ശബരിമല ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും ഈ കേന്ദ്രം വലിയൊരു ആശ്രയമാണ്. ദിനംപ്രതി നിരവധി പേരാണ് ഇവിടെ എത്തി ചികിത്സ തേടുന്നത്.
രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. രണ്ട് ഫാര്‍മസിസ്റ്റുമാര്‍, രണ്ട് അറ്റന്‍ഡറുമാര്‍, ഒരു ക്ലീനര്‍ എന്നിവരടങ്ങുന്ന ജീവനക്കാരും സേവനസന്നദ്ധരായി മുഴുവന്‍ സമയവും ഇവിടെയുണ്ട്.
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കാണ് ഭൂരിഭാഗം തീർഥാടകരും ചികിത്സ തേടിയെത്തുന്നത്. ഇതിനുപുറമേ യാത്രയ്ക്കിടയിലെ ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്കും അലര്‍ജി പോലുള്ള ത്വക്ക് രോഗങ്ങൾക്കും ധാരാളം പേർ ചികിത്സ തേടുന്നു.
പലവിധ പ്രതിരോധ മരുന്നുകളുടെ വിതരണവും ആശുപത്രി വഴി നടക്കുന്നുണ്ട്. അതോടൊപ്പം ശ്വാസംമുട്ടല്‍ അനുഭവിക്കുന്നവര്‍ക്കായി നെബുലൈസേഷന്‍ സൗകര്യവും ആവി വലിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചെറിയ പരിക്കുകള്‍ പറ്റുന്നവര്‍ക്കായി ഡ്രസ്സിംഗ് ചെയ്യാനുള്ള സേവനവും കേന്ദ്രത്തില്‍ സൗജന്യമായി ലഭ്യമാണ്. സന്നിധാനത്തെ വലിയ നടപ്പന്തല്‍ ആരംഭിക്കുന്ന ഭാഗത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.
മണ്ഡല – മകരവിളക്ക് തീർഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് ആത്മീയ നിര്‍വൃതി നല്‍കി, ശബരിമല ഡ്യൂട്ടിയിലുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച ‘ഗാനാഞ്ജലി’. തീർഥാടകരുടെ മനസ്സില്‍ ഇടംപിടിച്ച ഒരുപിടി ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫയര്‍ഫോഴ്സ് സംഘം സന്നിധാനത്തെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കിയത്.
വിവിധ ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക ജോലി നിറവേറ്റുന്നതിനിടയില്‍ കാഴചവച്ച കലാവിരുന്ന്, ശബരിമല ദര്‍ശനത്തിനെത്തിയ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് പോലും പ്രത്യേക അനുഭവം സമ്മാനിച്ചു.









