കേന്ദ്ര സർക്കാർ കോയമ്പത്തൂർ, മധുരൈ മെട്രോ ഡിപിആറുകൾ തള്ളിയത് നഗരപരിധിയിൽ 20 ലക്ഷം ജനസംഖ്യ വേണമെന്ന നിബന്ധന കൊണ്ടാണ്. 2011 സെൻസസ് പ്രകാരം തൃശ്ശൂരിന് ഈ മാനദണ്ഡം പാലിക്കാൻ കഴിയില്ല. സുരേഷ് ഗോപിയുടെ മെട്രോ വാഗ്ദാനം കേന്ദ്ര നയങ്ങൾ കാരണം നിറവേറ്റാൻ സാധ്യതയില്ല.
തൃശ്ശൂർ: കോയമ്പത്തൂരിലെയും, മധുരൈയിലെയും മെട്രോ ഡിപിആറുകൾ കേന്ദ്ര സർക്കാർ തള്ളിയതോടെ ഒരു കാര്യം വ്യക്തമായി. മെട്രോ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന നഗരപരിധിക്കകത്ത് 20 ലക്ഷം ആളുകൾ താമസമുണ്ടാകണം. 2011ലെ സെൻസസ് കണക്കുകളാണ് ഇതിനായി അവലംബിക്കുക. ഇങ്ങനെ പരിശോധിച്ചപ്പോൾ കോയമ്പത്തൂർ നഗരത്തിലും മധുരൈ നഗരത്തിലും 15 ലക്ഷത്തിൽചില്വാൻ ആളുകളേ താമസമുള്ളൂ. ഇക്കാരണത്താൽ തന്നെ മെട്രോ അനുവദിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രം നിലപാടെടുത്തിരിക്കുന്നത്.
കേന്ദ്രം ഇത്തരമൊരു നിലപാടെടുത്തതോടെ തൃശ്ശൂരിലേക്ക് മെട്രോ കൊണ്ടുവരുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന വീണ്ടും ചർച്ചയാവുകയാണ്. നഗരപരിധികൾ വിട്ട് കൊച്ചിയിൽ നിന്ന് തൃശ്ശൂരിലേക്കും, തൃശ്ശൂരിൽ നിന്ന് കോയമ്പത്തൂരിലേക്കും മെട്രോ നീട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ നഗരപരിധിക്കുള്ളിൽ മാത്രമേ മെട്രോ അനുവദിക്കൂ എന്നും, ആ നഗരത്തിനകത്ത് 20 ലക്ഷം പേർ താമസിക്കണമെന്നും കർശനമായ നിലപാട് എടുത്തിരിക്കുകയാണ് കേന്ദ്രം. ഇങ്ങനെയാണെങ്കിൽ മാത്രമേ മെട്രോ അനുവദിക്കൂ.
2011ലെ സെൻസസ് പ്രകാരം തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ ഏരിയയിലെ ജനസംഖ്യ 315,957 ആണ്. അഥവാ മെട്രോ അനുവദിക്കാൻ ആവശ്യമായ 20 ലക്ഷം ജനസംഖ്യയിലേക്ക് ഇനിയും 17 ലക്ഷത്തോളം താമസക്കാർ വേണം.
2011ലെ സെന്‍സസ് റിപ്പോർട്ട് അനുസരിച്ച് കോയമ്പത്തൂർ നഗരത്തിലെ ജനസംഖ്യ 15.84 ലക്ഷമാണ്. മധുരൈയുടേത് 15 ലക്ഷവും. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
2011ലെ സെന്ഡസസ് കണക്ക് പ്രകാരം കൊച്ചി നഗരത്തിൽ 602,046 ആണ് ജനസംഖ്യ. എങ്കിലും കൊച്ചിക്ക് മെട്രോ അനുവദിച്ചു കിട്ടി. യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു ഇത്. എന്നാൽ 2017ൽ നയത്തിൽ കേന്ദ്രം മാറ്റം വരുത്തി. 2017ലെ മെട്രോ റെയിൽ നയമനുസരിച്ച് മെട്രോ റെയിൽ പദ്ധതി കൊണ്ടുവരാൻ ആ നഗരത്തിന്റെ ജനസംഖ്യ 2 ദശലക്ഷമോ അതിൽ കൂടുതലോ ആയിരിക്കണം. ഇതിനകം പ്രവർത്തന ലാഭത്തിലെത്തിയ കൊച്ചി മെട്രോയ്ക്ക് ഇന്നായിരുന്നെങ്കിൽ അനുമതി ലഭിക്കുമായിരുന്നില്ലെന്ന് ചുരുക്കം.
കോയമ്പത്തൂരിലെ നിർദ്ദിഷ്ട മെട്രോയ്ക്ക് ഡിപിആറിൽ പ്രവചിക്കുന്ന പോലെ പ്രതിദിനം 5.9 ലക്ഷം യാത്രക്കാരെ ആകർഷിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രം പറയുന്നത്. അതിനുമാത്രം ജനസംഖ്യയില്ല എന്നത് ഒരു പ്രശ്നം. 34 കിലോമീറ്റർ ശൃംഖലയാണ് ആകെ പ്ലാൻ ചെയ്യുന്നത്. അതിൽ തന്നെ ആളുകൾ കയറുമെന്ന് കേന്ദ്രത്തിന് ഉറപ്പില്ല. കാരണം ചെന്നൈ മെട്രോയുടെ 55 കിലോമീറ്റർ ഫേസ് I സ്ട്രെച്ചിൽ പോലും 4 ലക്ഷമൊക്കെയാണ് പ്രതിമാസ യാത്രക്കാർ.
മറ്റൊരു പ്രശ്നം കോയമ്പത്തൂർ നഗരത്തിൽ യാത്ര ചെയ്യാൻ ആകെ ദുരമുള്ളത് ആറ് മുതൽ എട്ടു വരെ കിലോമീറ്ററാണ് എന്നതാണ്. ഈ ദൂരം സഞ്ചരിക്കാൻ ജനങ്ങൾ മെട്രോ ഉപയോഗിക്കുമെന്ന് ഉറപ്പില്ല. മാത്രവുമല്ല വലിയ യാത്രാദുരിതവും കോയമ്പത്തൂരിലില്ല. റോഡിലൂടെ യാത്ര ചെയ്താൽ എത്തുന്നതിലും വേഗതയിൽ മെട്രോ ലക്ഷ്യസ്ഥാനത്ത് എത്തണമെന്നില്ല. റോഡ് ട്രാഫിക് വേഗതയും നിർദ്ദിഷ്ട മെട്രോയുടെ വേഗതയും ഏതാണ്ട് ഒന്നാണ്. നിലവിലുള്ള യാത്രാ മാർഗ്ഗങ്ങളായ ബൈക്ക്, ബസ്സ്, കാർ തുടങ്ങിയവയിൽ നിന്ന് ജനങ്ങൾ മെട്രോയിലേക്ക് മാറാൻ സാധ്യതയില്ലെന്നും കേന്ദ്രം പറയുന്നു.
മേൽപ്പറഞ്ഞ പ്രശ്നങ്ങളെല്ലാം തൃശ്ശൂർ നഗരത്തിനും ഉണ്ട്. നടന്ന് പോകാവുന്ന ദൂരമേ നഗരത്തിൽ ആകെയുള്ളൂ. ഓട്ടോയിൽ പോയാൽ അതിവേഗ യാത്രയായി. നഗരത്തിൽ വലിയ തിരക്ക് കാണണമെങ്കിൽ തൃശ്ശൂർ പൂരം വരണം. ചുരുക്കത്തിൽ സുരേഷ് ഗോപിയുടെ വാഗ്ദാനം നിറവേറ്റാൻ കേന്ദ്രത്തെ സമീപിച്ചാലും അനുമതി ലഭിക്കാൻ സാധ്യത കുറവാണ്.




