തിങ്കളാഴ്ച വൈകീട്ടോടെ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്ഫോടനത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് സ്ഫോടനമുണ്ടായത്
തിരുവനന്തപുരം: ഡൽഹിയിലെ സ്ഫോടന പരമ്പരയുടെ പശ്ഛാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ പോലീസിന് നിർദേശം നൽകി. ജനബാഹുല്യം കൂടുതലുള്ള റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻ്റുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുകളോ സാധനങ്ങളോ കണ്ടാൽ 112 ൽ അറിയിക്കേണ്ടതാണ് എന്നും പോലീസ് മേധാവി അറിയിച്ചു. ഇന്നലെ രാത്രിയാണ് ഡൽഹിയിൽ മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം നടന്നത്. ഇതിൽ 13 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. എൻഐഎ അടക്കമുള്ള എല്ലാ ഏജൻസികളും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. ഭീകരാക്രമണ ബന്ധമുണ്ടോയെന്നാണ് സംശയിക്കുന്നത്.
സമീപം ഉണ്ടായ സ്ഫോടനം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഈ ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നൽകാനും സാധിക്കണം. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
പരിക്കേറ്റവർക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കട്ടെ. രാജ്യത്തിൻ്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം. ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്ഫോടനത്തിൽ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും അനുശോചനം രേഖപ്പെടുത്തി. സമാധാനം പാലിക്കണമെന്നും അഭ്യൂഹങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് തൻ്റെ അഗാധമായ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാർഥിക്കുന്നെന്നും അവര്‍ പറഞ്ഞു.
പരിക്കേറ്റ ആളുകള്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുന്നുണ്ടെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ഡല്‍ഹി പോലീസ്, എന്‍എസ്ജി, എന്‍ഐഎ, എഫ്എസ്എല്‍ സംഘങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. എല്ലാ ഡല്‍ഹി നിവാസികളോടും അഭ്യൂഹങ്ങള്‍ ഒഴിവാക്കാനും സമാധാനം പാലിക്കാനും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ദയവായി പോലീസും ഭരണകൂടവും നല്‍കുന്ന ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.








