ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം 13ന് സംസ്ഥാനത്തെ ഡോക്ടർമാർ പണിമുടക്കും. ആശുപത്രികളിലെ അത്യാഹിത സേവനങ്ങൾ മാത്രമാകും ഈ ദിവസം പ്രവർത്തിക്കുകയെന്ന് കെജിഎംസിടിഎ അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാർ പണിമുടക്ക് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഡോക്ടർമാർ ഈ മാസം 13ന് പണിമുടക്കും. അത്യാഹിത സേവനങ്ങൾ മാത്രമാകും ഈ ദിവസം പ്രവർത്തിക്കുകയെന്ന് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു. അത്യാഹിത സേവനങ്ങൾ ഒഴികെയുള്ള എല്ലാ സേവനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും. നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഡോക്ടർമാർ സൂചനാസമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്പൂർണ പണിമുടക്കിലേക്ക് എത്തിയത്.
വിവിധ തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുക, പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുക, അശാസ്ത്രീയമായ പുനർവിന്യാസം അവസാനിപ്പിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നവംബർ പതിമൂന്നിന് ഡോക്ടർമാർ സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിഷേധത്തിലാണ് കെജിഎംസിടിഎ. ഇതിൻ്റെ ഭാഗമായി കഴിഞ്ഞയാഴ്ച ഒരു ദിവസം ഒപിയിൽ നിന്ന് വിട്ടുനിന്ന് സമരം നടത്തിയിരുന്നു. എന്നാൽ ലേബർ റൂം, കാഷ്വാലിറ്റി, ഐസിയു സേവനങ്ങൾ നൽകിയിരുന്നു. പ്രതിഷേധം ഈ രീതിയിൽ തുടർന്നിട്ടും സർക്കാരിൻ്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് കെജിഎംസിടിഎ എത്തിയത്.
സർക്കാർ ചർച്ചകൾക്ക് പോലും തയാറാകുന്നില്ലെന്ന് കെജിഎംസിടിഎ ആരോപിച്ചു. ഇതുവരെ സർക്കാർ ചർച്ചകൾക്ക് തയാറായിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോക്ടർമാർ സമരം പലവിധത്തിൽ കടുപ്പിച്ചിരുന്നു. എന്നാൽ തസ്തികകൾ സൃഷ്ടിച്ച് ഡോക്ടർമാരുടെ പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ ശ്രമം നടത്തിയിരുന്നു.









