സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിച്ച് ചാട്ടം. ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ വില 85,000 കടന്നു. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 85000ന് മുകളിലേക്ക് കുതിച്ചത്. പണിക്കൂലിയടക്കം ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 85,360 രൂപയായതോടെ സ്വര്‍ണ വില സര്‍വ്വകാല റെക്കോർഡിലെത്തിയത്.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വിപണിയില്‍ സ്വര്‍ണത്തിൻ്റെ വില. ഈ മാസം മാത്രം സ്വർണത്തിന് കൂടിയത് 7,720 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില 85 രൂപ കൂടി 10670 രൂപയായി. രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില 3798 ഡോളറായി ഉയർന്നതോടെയാണ് ഇന്ത്യയിലും വില കൂടിയത്. അതേസമയം രാജ്യാന്തര വിപണിയില്‍ സ്വർണ വില 3800 ഡോളര്‍ പിന്നിട്ടു.
ഇതോടെ സ്വർണ വില രാജ്യാന്തര തലത്തില്‍ റെക്കോർഡില്‍ തുടരാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്നാല്‍ സമീപ ദിവസങ്ങളില്‍ നേരിയ കുറവ് വന്നെങ്കിലും വീണ്ടും വില ഉയരങ്ങളിലേക്ക് കുതിച്ചു. രാജ്യാന്തര തലത്തിൽ സ്വർണ വില ഉയരുമ്പോൾ ഇന്ത്യയില്‍ രൂപയുടെ നിരക്ക് കുറയുന്നതും സ്വർണ വിലയെ സാരമായി ബാധിക്കുന്നുണ്ട്. ഇത് രാജ്യാന്തര തലത്തില്‍ സ്വർണ വില കത്തിക്കയറാനുള്ള സാധ്യതയെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളില്‍ ഒരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണ വിലയിൽ വലിയ രീതിയില്‍ പ്രതിഫലനം ഉണ്ടാകുന്നു. അതേസമയം അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നതാണ്.
സെപ്‌റ്റംബർ മാസം ആദ്യവാരം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണ വില. സെപ്റ്റംബര്‍ 9നാണ് വില റെക്കോർഡിട്ട് 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില ഉയരുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്.
23ന് രേഖപ്പെടുത്തിയ 84,840 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് തിരുത്തിക്കുറിച്ചത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും ആഗോളതലത്തിലും രാജ്യാന്തരതലത്തിലും വില ഉയരാന്‍ കാരണമാകുന്നുണ്ട്. ട്രംപിൻ്റെ താരിഫ് നയം, ഉച്ചകോടിയിലെ തീരുമാനങ്ങൾ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.






