കേരളത്തിൻ്റെ തനത് കായിക ഇനമാണ് വള്ളംകളി. ആയിരം വിശേഷണങ്ങൾക്കുമപ്പുറം ആവേശം നിറയ്ക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ 71ാം പതിപ്പ് ഇന്ന് നടക്കും. ഓളപ്പരപ്പിലെ ഒളിമ്പിക്സിനെ വരവേൽക്കാൻ പുന്നമടയിലെ ഓളപ്പരപ്പുകൾ തയ്യാരായിക്കഴിഞ്ഞു. ഇത്തവണ 75 വള്ളങ്ങളാണു പുന്നമടയിൽ പോരിനിറങ്ങുന്നത്. പ്രധാന ഇനമായ ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ 21 എണ്ണമാണ് മാറ്റുരക്കുക. ചുരുളൻ, ഇരുട്ടുകുത്തി, വെപ്പ്, തെക്കനോടി തറ, തെക്കനോടി കെട്ട് എന്നിവയുടെ അനുബന്ധ മത്സരവും ആവേശക്കാഴ്ച്ചയാകും.
ഇന്നു രാവിലെ 11 മണി മുതലാണ് വള്ളംകളി തുടങ്ങുക.ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് നടക്കുക. ശേഷം ഉച്ചകഴിഞ്ഞ്, ഉദ്ഘാടന സമ്മേളനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുക. ശേഷം ചുണ്ടൻവള്ളങ്ങളുടെ മത്സരം നടക്കും. പിന്നീട് ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ വൈകിട്ടു 4നാണ് നിശ്ചയിച്ചിരിക്കുന്നത്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് കലാശപ്പോരിന് ഇറങ്ങുക. ഓരോ ഫിനിഷിങ്ങിനും എടുത്ത സമയം സൂക്ഷ്മമായി നിർണയിക്കാൻ അത്യാധുനിക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷേ, മൈക്രോ സെക്കൻഡിന്റെ മേൽക്കൈയിലാകും ഹീറ്റ്സിലും ഫൈനലിലും ചുണ്ടൻവള്ളങ്ങൾ ഫിനിഷിങ് ലൈൻ തൊടുന്നത്.
വിവിധ വള്ളങ്ങളുടെ വിഭാഗങ്ങളിലായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമ്പോൾ, ഏറ്റവും കൂടുതൽ ആരാധകരുള്ളത് കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ ഗ്രാമങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകൾക്കാണ്. നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ് കൈനകരി, നിരണം ബോട്ട് ക്ലബ്, വേമ്പനാട് ബോട്ട് ക്ലബ്, യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി എന്നിവയാണ് ഇതിൽ ശ്രദ്ധേയമായ ചില ടീമുകൾ.
ടിക്കറ്റ് അനുസരിച്ചുള്ള ഇരിപ്പിട ക്രമീകരണം
- പ്ലാറ്റിനം കോർണർ (25,000 രൂപ – 4 പേർക്ക്) – പേ & പാർക്ക് ജെട്ടി, മാളികയിൽ
- ടൂറിസ്റ്റ് ഗോൾഡ് (3,000 രൂപ) – ഡിടിപിസി ബോട്ട് ജെട്ടി, കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം
- ടൂറിസ്റ്റ് സിൽവർ (2,500 രൂപ) – വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ബോട്ട് ജെട്ടി
- റോസ് കോർണർ (1,500 രൂപ), വിക്ടറി ലൈൻ (500 രൂപ), ലേക്ക് വ്യൂ (200 രൂപ), ലോൺ (100 രൂപ) – ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനടുത്ത് (കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം)
- ഓൾ വ്യൂ (400 രൂപ) – പൊഞ്ഞിക്കര (വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ റിപ്പയറിംഗ് ഡോക്കിന്റെ കിഴക്ക് ഭാഗം)
- വിവിഐപി – ലേക്ക് പാലസ് ജെട്ടി, ലേക്ക് പാലസ് റിസോർട്ടിന് സമീപം








