സംസ്ഥാനത്ത് ചൂട് കൂടുന്നു;

0
12

കൊല്ലം ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ചവറ, പുനലൂര്‍, പാരിപ്പള്ളി, കാരുവേലില്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് കാലാവസ്ഥാമാപിനികളില്‍ മാര്‍ച്ച് മാസത്തില്‍ മിക്ക ദിവസങ്ങളിലും 37 ഡിഗ്രിയിലധികം ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൊട്ടാരക്കരയില്‍ സ്ഥാപിച്ച ഐ ഓ ടി അധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തില്‍ പ്രദേശത്തെ അള്‍ട്രാ വയലറ്റ് സൂചിക  മിക്ക ദിവസങ്ങളിലും 8 – 10 പരിധിയിലാണുള്ളത്. വ്യാഴാഴ്ച സൂചിക 10 ആണ് രേഖപ്പെടുത്തിയത്.

അള്‍ട്രാവയലറ്റ് സൂചിക 6 മുതല്‍ 7 വരെയാണെങ്കില്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ട സാഹചര്യവും, 8 മുതല്‍ 10 വരെ അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യവും 11 മുകളില്‍ ആയാല്‍ ഏറ്റവും ഗുരുതര സാഹചര്യവും ആയാണ് പരിഗണിക്കുന്നത്.

സൂചിക കൊട്ടാരക്കരയില്‍ മാത്രമാണ് നിലവില്‍ ലഭ്യമെങ്കിലും ജില്ലയുടെ എല്ലാ ഭാഗത്തും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

രാവിലെ 10 മുതല്‍  വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഏതെങ്കിലും തരത്തില്‍  അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

ചൂട് ഉയരുന്നതിനൊപ്പം തന്നെ തോട്ടങ്ങള്‍, വനങ്ങള്‍, വയലുകള്‍, പുല്ലുനിറഞ്ഞ പറമ്പുകള്‍ തുടങ്ങിയ തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന തീപ്പിടുത്ത സംഭവങ്ങളും ജില്ലയില്‍ കൂടിയിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ റെഡ് അലേർട്ട്

ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയതിനെ തുടർന്ന്  പാലക്കാട് ജില്ലയിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

പാലക്കാട്, മലപ്പുറം ജില്ലകൾക്കായി തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അൾട്രാവയലറ്റ് (UV) മീറ്ററുകൾ വഴി ജില്ലയിലെ അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് 11 എന്ന സൂചികയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യാഴാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

അൾട്രാവയലറ്റ് രശ്മികളിൽ ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് സൂര്യതാപം, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് കെഎസ്ഡിഎംഎ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജില്ലയിൽ രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിലാണ് ഏറ്റവും ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അതിൽ പറയുന്നു. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗമുള്ളവർ, നേത്രരോഗങ്ങൾ, കാൻസർ രോഗികൾ, രോഗപ്രതിരോധ ശേഷി ദുർബലമായ മറ്റ് വിഭാഗങ്ങൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

ശരീരം മുഴുവൻ മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പകൽ സമയത്ത് പുറത്തുപോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ജനങ്ങൾക്ക് നിർദ്ദേശമുണ്ട്. ഉയർന്ന ഉയരത്തിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും സാധാരണയായി ഉയർന്ന യുവി സൂചികകൾ ഉണ്ടാകും. തെളിഞ്ഞതും മേഘങ്ങളില്ലാത്തതുമായ ആകാശമുണ്ടെങ്കിൽ പോലും യുവി സൂചിക ഇപ്പോഴും ഉയർന്നതായിരിക്കും. യുവി രശ്മികളെ പ്രതിഫലിപ്പിക്കുന്ന വെള്ളം, മണൽ തുടങ്ങിയ പ്രതലങ്ങളിൽ യുവി സൂചിക ഉയർന്നതായിരിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം  തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
* ചൂടുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലുള്ള സുരക്ഷാമുൻകരുതൽ നിർദേശങ്ങളുടെ ബ്രോഷറുകൾ https://sdma.kerala.gov.in/brochures-2/ എന്ന ലിങ്കിൽ ലഭ്യമാണ്

 

LEAVE A REPLY

Please enter your comment!
Please enter your name here