ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി, അമ്മയെ വെറുതെവിട്ടു; അമ്മാവനും കുറ്റക്കാരനെന്ന് കോടതി

0
23

കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്.

അതേസമയം മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മല കുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി പറഞ്ഞു.

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറഞ്ഞത്. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.കാമുകനായ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ ഗ്രീഷ്മ നൽകിയ കഷായം കുടിക്കുന്നത്. തുടർന്ന് അവശനിലയിലായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിന് ശേഷം മരിച്ചു.

കുറേ നാളുകളായി ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരു വിവാഹാലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ കൊലപാതകം നടത്താൻ തീരുമാനിച്ചത്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22മത്തെ വയസിലാണ് കേസിൽ പ്രതിയാകുന്നത്.

ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ പാരാസെറ്റാമോൾ കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. പക്ഷേ ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. അതോടെയാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഗ്രീഷ്മ  കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്ത് കൊലപ്പെടുത്തിയത്.

ആശുപത്രിയിൽ വെച്ച് ഷാരോൺ മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ പോലും ഗ്രീഷ്മക്കെതിരെ ഒന്നും പറഞ്ഞിരുന്നില്ല എന്നത് കേരളത്തിൻ്റെ മനഃസാക്ഷിയെ ഞെട്ടിച്ചു.

എന്നാൽ, സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്ണ കുറ്റം സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ നായരെയും പോലീസ് പ്രതിയാക്കി.

ഇതിനിടെ പോലീസ് കസ്റ്റഡിയിൽ വച്ച് ഗ്രീഷ്മ ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

കേസിൽ 2023 ജനുവരി 25ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2023 സെപ്റ്റംബറിൽ ഗ്രീഷ്മയ്ക്ക് ജാമ്യവും ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here