എ.ടി.എം കവർച്ച സംഘത്തെ പിടികൂടി; വെടിവെപ്പിൽ ഒരു പ്രതി മരിച്ചു

0
52

തൃശ്ശൂരിൽ എ.ടി.എം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. നാമക്കലിന് സമീപമാണ് ആറം​ഗ സംഘം പോലീസിൻ്റെ വലയിലായത്. പ്രതികളില്‍ ഒരാള്‍ പോലീസിൻ്റെ വെടിയേറ്റുമരിച്ചു. കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു. ഒരു പോലീസുകാരന് കുത്തേൽക്കുകയും ചെയ്തു.

മോഷണത്തിനായി ഉപയോ​ഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടെന്നാണ് വിവരം. എസ്.കെ.ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നർ. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്‌നാട് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം. ഹരിയാന സ്വദേശികളായ ആറംഗ സംഘമാണ് കൊള്ള നടത്തിയത്. ഇവരിൽ നിന്നും കവർച്ച നടത്തിയ പണവും കണ്ടെത്തി. പോലീസ് സംഘം പിന്തുടർന്നതോടെയാണ് സംഘവുമായി ഏറ്റുമുട്ടൽ ഉണ്ടായത്. പ്രതികളുടെ കയ്യിൽ നിന്നും തോക്ക് കണ്ടെത്തി.

മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കൊള്ള. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് സംഭവം. കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്.

3 എടിഎമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ടമായി എന്നാണ് പ്രാഥമിക വിവരം. തുക എത്രയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 6 പേരാണ് കവർച്ച സംഘത്തിലെന്നാണ് നിഗമനം. വെള്ള കാറിലാണ് ഇവരെത്തിയത് എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയത്.

എടിഎം മോഷണത്തിൽ കൃത്യമായ ധാരണയുള്ള സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. തൃശൂരിലെ അതിർത്തികളിലെല്ലാം കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.

പ്രഫഷനൽ ഗ്യാങ്ങുകളെ കുറിച്ചും മോഷ്ടാക്കൾ സഞ്ചരിച്ച വാഹനത്തെ കുറിച്ചും സൂചനയുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞിരുന്നു. പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി ജില്ലകളിൽ അലർട്ട് നൽകിയിരുന്നു. തമിഴ്നാട്ടിൽ അടുത്തിടെ ഇത്തരത്തിലുള്ള എടിഎം കൊള്ളകൾ നടന്നിരുന്നുവെന്നും കമ്മിഷണർ പറഞ്ഞു.

ഒരേ സംഘമാണ് എ.ടി.എം. കവര്‍ച്ചകള്‍ക്ക് പിന്നില്‍ എന്നാണ് അനുമാനം. മൂന്ന് വ്യത്യസ്ത പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള എ.ടി.എമ്മുകളിലാണ് മോഷണം നടന്നത്. വെള്ള നിറത്തിലുള്ള കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്നാണ് വിവരം.പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയുടെ അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് പോലീസ് നടത്തിയിരുന്നത്.

നായ്ക്കനാൽ എടിഎം തകർക്കുന്നതിനിടയിൽ പോലീസിന് അലർട്ട് ലഭിച്ചിരുന്നു. പോലീസ് ഇവിടേക്ക് പാഞ്ഞു എത്തുമ്പോഴേക്കും അവിടെനിന്നും മോഷ്ടാക്കൾ രക്ഷപ്പെട്ടു. പിന്നീടാണ് കോലഴിയിലെ എടിഎം മോഷ്ടാക്കൾ തകർത്തത്. തൃശ്ശൂരിന്റെ  25 കിലോമീറ്റർ ചുറ്റളവിൽ രണ്ട് മണിക്കൂറിനുള്ളിലാണ്  3 മോഷണവും നടന്നത്. സംസ്ഥാനത്തിന്റെ അയൽ ജില്ലകളിൽ സമാന രീതിയിലുള്ള മോഷണം നടന്നതായി പോലീസിന് സൂചന  ലഭിച്ചിട്ടുണ്ട്. അവിടെ  മോഷണം നടത്തിയ ശേഷം സംഘം  തൃശ്ശൂരിൽ എത്തിയതാകാം എന്നൊരു കണക്ക് കൂട്ടലും പോലീസിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here