മോസ്കോ: കോവിഡ് മൂലം പ്രതിസന്ധിയിലായ ലോക രാജ്യങ്ങൾക്ക് ആശ്വാസം പകരുന്ന വാർത്തയുമായി റഷ്യ. കോവിഡിനെതിരെ സ്ഥായിയായ രോഗപ്രതിരോധശേഷി നൽകുന്ന ലോകത്തെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ, ലോകത്ത് ആദ്യമായി പുതിയ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ റഷ്യയിൽ രജിസ്റ്റർ ചെയ്തു- മന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തുന്നതിനിടെ പുടിൻ പ്രഖ്യാപിച്ചു. തന്റെ പെൺമക്കളിൽ ഒരാൾക്ക് ഇതിനകം കുത്തിവയ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗമേലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഓഗസ്റ്റ് മധ്യത്തോടെ വാക്സിന്റെ പൊതുമേഖലയിലെ ഉപയോഗത്തിന് നേരത്തേ അംഗീകാരവും നൽകിയിരുന്നു.