കർണാടകയിലെ ഷിരൂരിൽ (Shirur) മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഗംഗാവലി നദിയിൽ ഇറങ്ങിയുള്ള പരിശോധന ഇന്ന് ഉണ്ടായേക്കില്ല. ഗംഗാവലി നദിയിൽ അടിയൊഴുക്ക് ശക്തമാണ്. പുഴയിൽ രൂപപ്പെട്ട മൺകൂന നീക്കം ചെയ്യുന്നതാകും രക്ഷാദൗത്യത്തിന്റെ അടുത്തഘട്ടം. ഇതിനായി തൃശ്ശൂരിൽ നിന്ന് ഡ്രജിംഗ് യന്ത്രം എത്തിക്കും. അതേസമയം, കരസേനയുടെ തെരച്ചിൽ തുടരും. ഇവിടുത്തെ അടച്ചിട്ട ദേശീയപാത ഇന്ന് തുറക്കും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി, ഉത്തര കന്നഡയിലെ ഷിരൂർ ദേശീയപാത ഏതാനും മണിക്കൂർ അവശ്യ സർവീസുകളുടെ ഗതാഗതത്തിനായി ഭാഗികമായി തുറന്നു നൽകിയിരുന്നു.
വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ റോഡിലൂടെ സ്വകാര്യ വാഹനങ്ങളും യാത്രാ വാഹനങ്ങളും കടത്തിവിടരുതെന്ന് ജില്ലാ ഭരണകൂടവും പോലീസും തീരുമാനിക്കുകയായിരുന്നു. ഷിരൂർ ഗ്രാമത്തിൽ 8 പേരുടെ മരണത്തിനിടയാക്കിയ വൻ ഉരുൾപൊട്ടലിൽ ജൂലൈ 16 മുതൽ പെട്രോൾ, ഡീസൽ, എൽപിജി ഇന്ധനം കൊണ്ടുപോകുന്ന ട്രക്കുകൾ ഉൾപ്പെടെ നൂറുകണക്കിന് ചരക്ക് വാഹനങ്ങൾ പാതയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് നിന്ന് അർജുൻ ഉൾപ്പെടെ മൂന്ന് പേരെ കാണാതായിട്ടുണ്ട്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതി ലഭ്യമാകുന്നത് വരെ റോഡ് തുറക്കില്ലെന്ന് അങ്കോള എംഎൽഎ സതീഷ് സെയിൽ പോയ വാരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നിരുന്നാലും, മംഗളൂരു, കാർവാർ, ഗോവ എന്നീ പ്രധാന തുറമുഖങ്ങളെ വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത, അടിയന്തര സാഹചര്യത്തിലെങ്കിലും പ്രവർത്തിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് മേൽ കേന്ദ്ര സർക്കാരിൻ്റെ കടുത്ത സമ്മർദ്ദമുണ്ടെന്ന് പോലീസും.
ജൂലൈ 24 നും 25 നും രാത്രിയിൽ അവശ്യ വസ്തുക്കളടങ്ങുന്ന 800 ലധികം ട്രക്കുകൾ കടന്നുപോകാൻ അനുവദിച്ചതായി ഷിരൂരിലെ താൽക്കാലിക ചെക്ക് പോസ്റ്റുകളിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.