ഇന്ന് ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ പോരാട്ടം;

0
31

ഇംഗ്ലണ്ടില്‍ നടക്കുന്ന വേള്‍ഡ് ലെജന്‍ഡ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങി. സെമിയില്‍ ഇന്ത്യ ചാംപ്യന്‍സ് കരുത്തരായ ഓസ്‌ട്രേലിയ ചാംപ്യന്‍സിനെ 86 റണ്‍സിനാണ് കശക്കിയത്. ആദ്യ സെമിയില്‍ വെസ്റ്റ്ഇന്‍ഡീസ് ചാംപ്യന്‍സിനെ 20 റണ്‍സിന് മറികടന്ന് പാകിസ്താന്‍ ചാംപ്യന്‍സ് നേരത്തേ ഫൈനല്‍ ഉറപ്പിച്ചിരുന്നു.ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്താനോട് കലാശപ്പോരില്‍ കണക്കുതീര്‍ക്കാനാണ് യുവരാജ് സിങും സംഘവും ഒരുങ്ങുന്നത്. 68 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് പാകിസ്താന്‍ ഇന്ത്യക്കെതിരെ നേടിയത്. ഇതോടെ ബെര്‍മിങ്ഹാമിലെ എഡ്ജ്ബസാറ്റണില്‍ നടക്കുന്ന ഫൈനലില്‍ തീ പാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ പഴയ പടക്കുതിരകളായ യുവരാജ് സിങ്, സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പത്താന്‍, യൂസുഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിങ് തുടങ്ങിയവര്‍ ഉജ്വല ഫോമിലാണ് എന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ. ഷാഹിദ് അഫ്രിദി, ശുഐബ് മാലിക്, യൂനിസ് ഖാന്‍, കംറാന്‍ അക്മല്‍, മിസ്ബാഹുല്‍ ഹഖ് തുടങ്ങിയവര്‍ പാക് പടയില്‍ അണിനിരക്കുന്നു. സൂപ്പര്‍താരങ്ങളായ യുവരാജ്-അഫ്രിദി പോരാട്ടത്തിന് കൂടിയാണ് വീണ്ടും അരങ്ങൊരുങ്ങുന്നത്.ആദ്യ റൗണ്ടില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താന്‍ സെമിയിലേക്ക് യോഗ്യത നേടിയത്. ഇന്ത്യ നാലാം സ്ഥാനത്തും. അഞ്ച് മത്സരത്തില്‍ നാലെണ്ണത്തിലും പാകിസ്താന്‍ വിജയിച്ചപ്പോള്‍ രണ്ട് വിജയമാണ് ഇന്ത്യക്കുള്ളത്.

എന്നാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഓസീസിനെ സെമിയില്‍ തോല്‍പ്പിച്ച ഇന്ത്യ വര്‍ധിതവീര്യത്തോടെയാണ് ഫൈനലിന് ഒരുങ്ങുന്നത്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സിന്റെ പ്രഥമ ജേതാക്കള്‍ കൂടിയാണ് ഇന്ത്യ.സെമിയില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഓപണര്‍ റോബിന്‍ ഉത്തപ്പ 35 പന്തില്‍ 65 റണ്‍സെടുത്ത് നല്ല തുടക്കം നല്‍കി. യുവരാജ് സിങ് 28 പന്തില്‍ 59 റണ്‍സ് അടിച്ചുകൂട്ടി പഴയ ഫോമില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിച്ചു. യൂസുഫ് പത്താന്‍ (23 പന്തില്‍ 51*), ഇര്‍ഫാന്‍ പത്താന്‍ (19 പന്തില്‍ 50) എന്നിവരും ഉജ്വല ബാറ്റിങോടെ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ കൂറ്റന്‍ ടോട്ടലാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.

20 ഓവറില്‍ 255 എന്ന വിജയക്ഷ്യത്തിലേക്ക് ബാറ്റ്‌വീശിയ ഓസീസ് നിരയില്‍ ടിം പെയ്ന്‍ (40*, നഥാന്‍ കൗള്‍ട്ടര്‍-നൈല്‍ (30), കല്ലം ഫെര്‍ഗൂസന്‍ (23) എന്നിവരാണ് അല്‍പമെങ്കിലും പൊരുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here