T20 World Cup 2024: ദക്ഷിണാഫ്രിക്കയ്ക്ക് ജയം

0
73

ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ അമേരിക്കയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. 18 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 4 വിക്കറ്റിന് 194 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അമേരിക്കയ്ക്ക് 20 ഓവറില്‍ 6 വിക്കറ്റിന് 176 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മികച്ച പോരാട്ടം കാഴ്ചവെച്ചാണ് അമേരിക്ക കീഴടങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സുള്ളപ്പോള്‍ റീസ ഹെന്‍ഡ്രിക്‌സിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 11 പന്ത് നേരിട്ട് 11 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്‌സിനെ സൗരഭ് നേത്രാവല്‍ക്കറാണ് പുറത്താക്കിയത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്വിന്റന്‍ ഡീകോക്കും എയ്ഡന്‍ മാര്‍ക്രമും ചേര്‍ന്ന് റണ്‍സുയര്‍ത്തി. ഒരുവശത്ത് ഡീകോക്ക് അതിവേഗം റണ്‍സുയര്‍ത്തിയപ്പോള്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം പിന്തുണ നല്‍കി.

110 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം ഡീകോക്ക് പുറത്തായി. 40 പന്തില്‍ 7 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 74 റണ്‍സ് നേടിയാണ് ഡീകോക്കിന്റെ മടക്കം. ഹര്‍മീത് സിങ്ങിന്റെ ഫുള്‍ട്ടോസില്‍ സിക്‌സറിന് ശ്രമിച്ച ഡീകോക്കിനെ ഷയാന്‍ ജഹാന്‍ഗീര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി.

ഈ കൂട്ടുകെട്ട് പൊളിച്ച ശേഷം അമേരിക്കയുടെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറെ ഹര്‍മീത് സിങ് ഗോള്‍ഡന്‍ ഡെക്കാക്കി. റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് മില്ലറുടെ മടക്കം.

മാര്‍ക്രം വലിയ സ്‌കോറിലേക്ക് ഉയരുമെന്ന് തോന്നിക്കവെ സൗരഭിനെ തിരിച്ചുവിളിച്ച അമേരിക്കന്‍ നായകന്റെ തന്ത്രം ഫലിച്ചു. 32 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 46 റണ്‍സടിച്ച മാര്‍ക്രത്തെ നേത്രാവല്‍ക്കര്‍ പുറത്താക്കി.

അമേരിക്കയുടെ ഫീല്‍ഡര്‍മാരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ മോശം ഫോമിലായിരുന്ന ഹെന്‍ റിച്ച് ക്ലാസന്‍ നിര്‍ണ്ണായക സമയത്ത് ഫോമിലേക്കെത്തി. 22 പന്തില്‍ 3 സിക്‌സറടക്കം 36 റണ്‍സോടെ ക്ലാസന്‍ പുറത്താവാതെ നിന്നു.

ട്രിസ്റ്റന്‍ സ്റ്റബ്‌സ് 16 പന്തില്‍ 2 ഫോറടക്കം 20 റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു. ഇതോടെ 4 വിക്കറ്റിന് 194 എന്ന മികച്ച സ്‌കോറിലേക്കുയരാനും ദക്ഷിണാഫ്രിക്കയ്ക്കായി. മറുപടിക്കിറങ്ങിയ അമേരിക്ക തുടക്കം മുതല്‍ ആക്രമിക്കാന്‍ ശ്രമിച്ചു. 10 റണ്‍റേറ്റില്‍ ആദ്യ ഓവറുകളില്‍ റണ്‍സുയര്‍ന്നു. എന്നാല്‍ കൂട്ടുകെട്ട് 33ല്‍ നില്‍ക്കവെ സീറ്റവന്‍ ടെയ്‌ലര്‍ പുറത്താക്കി.

14 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 24 റണ്‍സെടുത്ത ടെയ്‌ലറെ കഗിസോ റബാഡയാണ് പുറത്താക്കിയത്. നിതീഷ് കുമാറിനെ (8) വലിയ സ്‌കോറിലേക്കുയരും മുമ്പ് റബാഡ മടക്കിയയച്ചു. നായകന്‍ ആരോണ്‍ ജോണിസില്‍ ടീം വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ അക്കൗണ്ട് തുറക്കാതെയാണ് അദ്ദേഹം മടങ്ങിയത്. അഞ്ച് പന്ത് നേരിട്ട ജോണിസിനെ കേശവ് മഹാരാജ് ക്വിന്റന്‍ ഡീകോക്കിന്റെ കൈയിലെത്തിക്കുകയായിരുന്നു.

മുന്‍ കിവീസ് താരമായ കോറിന്‍ ആന്‍ഡേഴ്‌സന്‍ 12 പന്ത് നേരിട്ട് 12 റണ്‍സോടെ പതിയെ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ആന്‍ റിച്ച് നോക്കിയേ ആന്‍ഡേഴ്‌സനെ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഷയാന്‍ ജഹാന്‍ഗീറിനെ (3) തബ്രൈസ് ഷംസി എല്‍ബിയില്‍ കുടുക്കി. എന്നാല്‍ ഒരുവശത്ത് ആന്‍ഡ്രിയസ് ഗൗസും ഹര്‍മീത് സിങ്ങും പൊരുതി.

22 പന്തില്‍ 2 ഫോറും 3 സിക്‌സുമടക്കം 38 റണ്‍സെടുത്ത ഹര്‍മീതിനെ പുറത്താക്കി റബാഡ വീണ്ടും ദക്ഷിണാഫ്രിക്കയുടെ രക്ഷകനായി. ഇതോടെ 6 വിക്കറ്റിന് 176ല്‍ അമേരിക്ക ഒതുങ്ങി. ഗൗസ് 47 പന്തില്‍ 5 വീതം സിക്‌സും ഫോറുമടക്കം 80 റണ്‍സോടെ പുറത്താവാതെ നിന്നു. 3 വിക്കറ്റ് നേടിയ റബാഡയാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here