അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ ഇന്ത്യാ സഖ്യത്തിന്റെ തോൽവി ഉറപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ സഖ്യം 300 ലേറെ സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ ബിഹാറിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. ആം ആദ്മി പാർട്ടി മുൻ നേതാവ് ജഗ്ബീർ സിംഗ് ബ്രാർ ഡൽഹിയിൽ ബിജെപിയിൽ ചേർന്നു.
ഒന്നാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ ആത്മവിശ്വാസം നഷ്ടപ്പെട്ട ഇന്ത്യ സഖ്യം, അഞ്ചാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ തോൽവി സമ്മതിച്ചു കഴിഞ്ഞുവെന്ന് ബിഹാറിലെ ഈസ്റ്റ് ചമ്പാരനിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാന മന്ത്രി മോദി പറഞ്ഞു. മുസ്ലിം വിഭാഗത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം തുറന്ന് കാട്ടുക മാത്രമാണ് ചെയ്തതെന്നും, വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ജൂൺ നാലിന് ഇന്ത്യാ സഖ്യം 300 സീറ്റുകളിലേറെ നേടി സർക്കാർ രൂപീകരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ആം ആദ്മിക്ക് വോട്ടു ചെയ്തവരെ പാകിസ്താനികൾ എന്ന് വിളിച്ച് അധിക്ഷേപിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാന മന്ത്രി ആകില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
ഇതിനിടെ വോട്ടെടുപ്പിന് പിന്നാലെ ബിഹാറിലെ ചപ്രയിൽ ബിജെപി – ആർ ജെ ഡി പ്രവർത്തകർ ഏറ്റുമുട്ടി. നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷത്തിനിടയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു.