മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിനെ സ്ഥലം മാറ്റി

0
93

മഹാരാജാസ് കോളേജ് പ്രിൻസിപ്പാളായ ഡോ. വി എസ് ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റ ഉത്തരവിറക്കിയത്.

അതേസമയം എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസിൽ പ്രതികൾ ഒളിവിലാണ്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി.  കെ.എസ്.യു  ഫ്രട്ടേണിറ്റി  പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.

വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വനിതാ വിദ്യാർത്ഥി അടക്കമുള്ളവർക്കെതിരെയാണ് കേസ്. എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജരേഖ കേസിൽ പൊലീസിലെ പരാതിക്കാരനായിരുന്നു വി എസ് ജോയി. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിലും പ്രതിയായിരുന്നു.

മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ആർഷോ നൽകിയ പരാതിയിലാണ് മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഡോ. വി എസ് ജോയിയെ രണ്ടാം പ്രതിയാക്കി പൊലീസ് ഗൂഡാലോചന കേസ് എടുത്തിരുന്നത്. ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നുണ്ടായ വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു.

അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് ഒരു കെ എസ് യു പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടാം പ്രതിയായ ഇജിലാലിനെയാണ് അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ നൽകിയ പരാതിയിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here