ആനകൾക്ക് ഇനി വിഐപി പരിഗണന: ക്ഷേത്രോത്സവ കമ്മിറ്റിക്കാർ ബുദ്ധിമുട്ടും.

0
66

ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുകയും ആനകൾ ഇടഞ്ഞ് ജീവഹാനി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംഭവിക്കുകയും ചെയ്യുക സംസ്ഥാനത്ത് (Kerala) പതിവാണ്. കാട്ടിൽ കിടക്കുന്ന മൃഗത്തിനെ മെരുക്കി നാട്ടിലെത്തിച്ച് ക്രൂരതയ്ക്ക് വിധേയരാക്കുന്ന മനുഷ്യരുടെ നടപടികൾക്കെതിരെ മൃഗസ്നേഹികളും (animal lovers) രംഗത്തെത്തിയിരുന്നു. എന്നാൽ ഉത്സവാഘോഷങ്ങളിൽ (festive celebrations) ആനകൾ ഒഴിച്ചുകൂടാൻ ആകാത്ത സംഗതിയാണെന്നും ആനകളല്ല മനുഷ്യരാണ് ആളുകളെ പ്രകോപിപ്പിക്കുന്നതെന്നും കാട്ടി ആന സ്നേഹികളും രംഗത്തെത്തുകയുണ്ടായി. ഈ വടംവലിക്കിടയിൽ മൃഗസംരക്ഷണ വകുപ്പ് ആനകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട പാലിക്കേണ്ട വ്യവസ്ഥകൾ പുറത്തുവിട്ടിരിക്കുകയാണ്. ആളുകൾക്ക് അനുകൂലവും ഉത്സവം നടത്തുന്ന ക്ഷേത്രോത്സവ കമ്മിറ്റിക്കാർക്ക് കുറച്ച് ബുദ്ധിമുട്ടേറുന്നതുമാണ് പ്രസ്തുത നിർദ്ദേശങ്ങൾ.

ആളുകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുമ്പോൾ നിരവധി വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. മൃ​ഗസംരക്ഷണ വകുപ്പാണ് കർശന നിർ​ദേശങ്ങൾ പുറത്തിറക്കി രംഗത്തെത്തിയിരിക്കുന്നത്. ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളിലും ഉത്സവ കമ്മിറ്റി 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയ്‌ക്കെങ്കിലും ഇന്‍ഷ്വര്‍ ചെയ്യണമെന്ന നിർദ്ദേശമാണ് ഇതിൽ പ്രധാനം. മാത്രമല്ല ആന പാപ്പാന്മാർ മദ്യപിച്ച് ജോലിക്കെത്തരുതെന്നും വ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ ആനയ്ക്കുമുള്ള ഡാറ്റ ബുക്കിൻ്റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനു മുമ്പും ആനയുടെ ഉടമ ഹാജരാക്കേണ്ടതുണ്ട്. മൃഗസംരക്ഷണ – വനം വകുപ്പുകള്‍ അത് പരിശോധിച്ചാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. പകല്‍ 11 മണിക്കും ഉച്ചയ്ക്ക് 3.30 നും ഇടയിലുള്ള സമയം ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ആനകളെ എഴുന്നള്ളിക്കാൻ അനുവദിക്കില്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂര്‍ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി എഴുന്നള്ളിപ്പിന് ഉപയോഗിച്ച ആനകളെ പിറ്റേന്ന് പകൽ വീണ്ടും എഴുന്നള്ളിപ്പിന് മറ്റു കാര്യങ്ങൾക്കോ ഉപയോഗിക്കരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

2020 വരെ രജിസ്റ്റർ ചെയ്തിരിക്കുന്ന ആനകളെ എഴുന്നള്ളിപ്പിക്കുന്ന പൂരങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ. ആനകള്‍ ഉള്‍പ്പെടുന്ന പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍കില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏവരും ആനകളില്‍ നിന്ന് മൂന്ന് മീറ്റര്‍ മാറിനില്‍ക്കണമെന്നും ആനപ്പാപ്പന്മാര്‍ ഒഴികെ ആരും ആനകളെ സ്പര്‍ശിക്കാന്‍ പാടില്ലെന്നും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ വ്യവസ്ഥയിൽ പറയുന്നുണ്ട്.  25 വര്‍ഷം മുമ്പ് ആരംഭിച്ച ആചാരപ്രകാരം നടത്തിയിട്ടുള്ള ആനയോട്ടങ്ങൾക്കു മാത്രമേ ഇനി സംസ്ഥാനത്ത് അനുമതിയുള്ളൂ. ആനകളുടെ തലപ്പൊക്ക മത്സരം പോലെയുള്ള ചടങ്ങുകള്‍ അനുവദിക്കില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ആനകളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസർമാരിൽ നിന്ന് വാഹന പെര്‍മിറ്റ് കർശനമായി എടുത്തിരിക്കണമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here