കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് അശോകൻ നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹാദിയ നിയമ വിരുദ്ധ തടങ്കലിൽ അല്ലെന്ന് പോലീസ് അറിയിച്ചു. തുടർന്ന് ഹർജിയിൽ തുടർ നടപടികൾ ഹൈകോടതി അവസാനിപ്പിക്കുകയായിരുന്നു. ഹാദിയ പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുകയാണ് എന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
ജസ്റ്റിസ് അനു ശിവരാമൻ, സി പ്രതീപ് എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് അവസാനിപ്പിച്ചത്. ഹാദിയ നിയമ വിരുദ്ധ തടങ്കലില്‍ അല്ലെന്നു ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
താന്‍ തടങ്കലില്‍ അല്ലെന്ന ഹാദിയയുടെ മൊഴിയും ഹാജരാക്കിയിരുന്നു. മകളെ കുറിച്ച് വിവരമില്ലെന്നും നിയമപരമായ നടപടികൾക്കായി കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടാണ് അശോകൻ ഹൈക്കോടതിയെ സമീപിച്ചത്. മകളുടെ ജീവൻ അപകടത്തിലായേക്കുമെന്നും തടവിൽ വച്ചിരിക്കുന്നവർക്ക് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു അശോകന്റെ ആരോപണം.
ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിവാഹം കഴിച്ച് തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നുവെന്ന് ഹാദിയ കോടതിയെ അറിയിച്ചു. കൂടാതെ, അമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. പിതാവിന്റെ ഹർജി തന്‍റെ സ്വകാര്യത തകർക്കാനാണെന്നും ഹാദിയയുടെ മൊഴിയിൽ പറയുന്നു.