തിയേറ്റർ ഉടമകൾക്കെതിരെ അൽഫോൻസ് പുത്രന്റെ രൂക്ഷ പ്രതികരണം. തന്റെ കണ്ണുനീരിനു കാരണം തിയറ്റർ ഉടമകളാണെന്നും തന്നെപ്പോലെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീർ ഇവർ കാരണം ഇവിടെ വീണിട്ടുണ്ടെന്നും അൽഫോൻസ് പുത്രൻ പറയുന്നു. കാര്‍ത്തിക് സുബ്ബരാജ്, ബോബി സിന്‍ഹ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രം അല്‍ഫോണ്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിനു താഴെ ഇനി തിയേറ്റര്‍ സിനിമകള്‍ ചെയ്യില്ലേ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അൽഫോൻസ്. തന്റെ ആരോഗ്യം മോശമാക്കിയത് തിയേറ്റര്‍ ഉടമകളാണെന്നു അല്‍ഫോൻസ് കുറിച്ചു.
‘‘തിയേറ്ററില്‍ വേണോ വേണ്ടേ എന്ന് മാത്രം ഞാന്‍ തീരുമാനിച്ചിട്ടില്ല. തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ഇടാന്‍ സഹായം ചെയ്ത് കൊടുത്തത് തിയേറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയേറ്ററുകാരന്‍ എന്റെ സിനിമ പ്രമോട്ട് ചെയ്‌തോ? അവര്‍ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവര്‍ പറയുന്ന ഡേറ്റില്‍ വേണം പടം റിലീസ് ചെയ്യാന്‍. ഒരു എഴുത്തുകാരന്‍ എന്ന് പറയുന്നത് ആയിരം മടങ്ങ് വലുതാണ്. സംവിധായകന്‍ എന്ന നിലയിലാണ് നിങ്ങള്‍ എന്നെ അറിയുന്നത്.
ഒരു റൂമില്‍ ഇരുന്നു ചെറിയ എഴുത്തുകാര്‍ എഴുതുന്നതാണ് സിനിമ. എങ്കിലേ പ്രദര്‍ശിപ്പിക്കാനുള്ള സിനിമയാകൂ. എന്റെ കണ്ണീരിനും നിങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ നശിപ്പിക്കാന്‍ അനുവദിച്ച എല്ലാ എഴുത്തുകാരും അര്‍ഹമായ നഷ്ടപരിഹാരം അര്‍ഹിക്കുന്നു. അതുകൊണ്ട് എന്റെ കണ്ണുനീര്‍ പതുക്കെ പോകണം, അതുപോലെ തന്നെ മറ്റ് എഴുത്തുകാരുടെയും കണ്ണുനീര്‍. അതുകഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ ആലോചിക്കാം. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.’’–അൽഫോൻസ് പുത്രൻ പ്രതികരിച്ചു.
ഈയടുത്ത് സിനിമ കരിയർ അവസാനിപ്പിക്കുന്നുവെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ പ്രഖ്യാപിച്ചിരുന്നു. ‘ഞാൻ എന്റെ സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒ.ടി.ടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും’, എന്നുമാണ് അൽഫോൻസ് പുത്രൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.