ന്യൂഡൽഹി: ഞായറാഴച ഉച്ച കഴിഞ്ഞ് ഹരിയാനയിലെ ഫരീദാബാദിൽ റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഡൽഹിയും സമീപ പ്രദേശങ്ങളും സ്തംഭിച്ചു. വൈകുന്നേരം 4:08 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.ഫരീദാബാദിൽ നിന്ന് ഒമ്പത് കിലോമീറ്റർ കിഴക്കും ഡൽഹിയിൽ നിന്ന് 30 കിലോമീറ്റർ തെക്ക് കിഴക്കുമായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം ഈ മാസം ആദ്യം ഡൽഹി- എൻ സി ആർ ഉൾപ്പെടെ ഉള്ള ഉത്തരേന്ത്യൻ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. തുടർചയായ ഭൂചലനങ്ങൾക്ക് ശേഷം റിക്ടർ സ്കെയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനം നേപ്പാളിനെയും ഞെട്ടിച്ചിരുന്നു.അതേസമയം ഇന്ന് അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഉണ്ടായത്. ഭൂകമ്പത്തിൽ ഒരാൾ മരിക്കുകയും 150 ഓളം ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തതായി ഹെറാത്ത് പ്രവശ്യയിലെ എമർജൻസി റിലീഫ് ടീം തലവൻ മുഹമ്മദ് സാഹീർ നൂർസായി പറഞ്ഞു.ദുരിത ബാധിത മേഖലകളിലേക്ക് ഇനിയും എത്തിച്ചേരാൻ സാധിക്കാത്തതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നും അദ്ദേബം പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 7 ന് അഫ്ഗാനിസ്ഥാനെ വിറങ്ങൾ കൊള്ളിച്ച ഭൂകമ്പത്തിൽ വ്യാപക നഷ്ടം ആണ് ഉണ്ടാക്കിയത്.