കോഴിക്കോട്: നിപ മരണം നടന്ന വീട്ടിൽ ബന്ധുക്കളായ ദമ്പതികള്‍ ക്വാറന്റീൻ ലംഘിച്ചതായി പൊലീസ് കണ്ടെത്തി. നിപ മരണം നടന്ന മരുതോങ്കര കള്ളാട്ടെ വീട്ടില്‍ ഇവര്‍ രണ്ടുദിവസത്തിലധികം താമസിച്ചതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ വീട്ടിലാണ് ദമ്പതികള്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്നത്. എന്നാൽ ഇവരെ കാണാനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോൾ അവർ അവിടെ ഉണ്ടായിരുന്നില്ല. അന്വേഷണത്തിൽ വീട്ടുകാരായ യുവതിയും ഭര്‍ത്താവും പുറത്തുപോയതായി കണ്ടെത്തി.
ഏഴുപേര്‍ ക്വാറന്റീനില്‍ കഴിയുന്ന നാദാപുരത്ത് സ്രവ പരിശോധനയ്ക്കുള്ള സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കിയിരുന്നു. മൊബൈല്‍ ലാബ് സംവിധാനത്തിലൂടെയുള്ള പരിശോധനയ്ക്ക് നാദാപുരം ഗവ. താലൂക്കാശുപത്രിയിലെ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ സുരേന്ദ്രൻ കല്ലേരി, ജെ പി എച്ച് എൻ വിസ്മയ, ആശാവര്‍ക്കര്‍ അനില എന്നിവര്‍ വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് യുവതിയെയും ഭർത്താവിനെയും കാണാനാകാതെ മടങ്ങിയത്. ഈ സമയം ഇവരുടെ കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. യുവതിയും ഭര്‍ത്താവും രാവിലെ വീട്ടില്‍നിന്ന് പുറത്തുപോയെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ അറിഞ്ഞത്.
ഉദ്യോഗസ്ഥര്‍ ഈ വിവരം നാദാപുരം പൊലീസിനെ അറിയിച്ചു. പകര്‍ച്ചവ്യാധിനിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയും ഭർത്താവും നിപ മരണം നടന്ന ബന്ധുവിന്‍റെ വീട്ടിൽ രണ്ടു ദിവസം താമസിച്ചതായി കണ്ടെത്തിയത്.