ചേതൻ സിംഗ് ചൗധരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

0
65

ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ ഒരു മുതിർന്ന സഹപ്രവർത്തകനെയും മൂന്ന് യാത്രക്കാരെയും വെടിവെച്ചുകൊന്ന കേസിൽ പ്രതിയായ റെയിൽവേ പോലീസ് ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ ചേതൻ സിംഗ് ചൗധരിയെ (33) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മുംബൈ സെൻട്രലിലെ ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണറാണ് ചൗധരിയെ പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതി ചേതൻ സിംഗ് തന്റെ മേലുദ്യോഗസ്ഥനായ എഎസ്‌ഐ ടിക്കാറാം മീണയെയും മറ്റ് മൂന്ന് യാത്രക്കാരെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് കോടതി നിരീക്ഷിച്ചതിന് ശേഷമാണ് തീരുമാനം. നിലവിൽ ചേതൻ സിംഗ് ജയിലിലും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ജൂലൈ 31 ന് പുലര്‍ച്ചെ 5:23ന് ഡ്യൂട്ടിക്കിടെയാണ് ആര്‍പിഎഫ് ട്രെയിന്‍ എസ്‌കോര്‍ട്ട് സ്റ്റാഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് കൊലപാതകങ്ങള്‍ നടത്തിയത്. തന്റെ ഇന്‍ചാര്‍ജ് എഎസ്ഐ മീണയെ എകെ -47 ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. പിന്നാലെ യാത്രക്കാരെയും വെടിവെച്ചു. ജയ്പൂര്‍-മുംബൈ എക്‌സ്പ്രസ് വൈതര്‍ണ റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിച്ചതോടെ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് പിടികൂടി ബോറിവലിയിലെ ലോക്കല്‍ പോലീസിന് കൈമാറുകയായിരുന്നു.

പിന്നാലെ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ആര്‍പിഎഫ് എഡിജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ചു. ആര്‍പിഎഫ് കോണ്‍സ്റ്റബിളിന്റെ അവസാന വൈദ്യപരിശോധനയില്‍ മാനസിക അസ്വസ്ഥതകളൊന്നും കണ്ടെത്തിയില്ലെന്ന പ്രസ്താവനയും റെയില്‍വേ ബോര്‍ഡ് നടത്തി. എന്നാല്‍ മണിക്കൂറുകള്‍ക്കകം അവര്‍ അത് പിന്‍വലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here